ADVERTISEMENT

കൊൽക്കത്ത ∙ രാജിവച്ച മിസോറം മുഖ്യമന്ത്രിയും മിസോ നാഷനൽ ഫ്രണ്ട് നേതാവ് സോറാംതാംഗ ആയുധംവച്ച് കീഴടങ്ങിയ മിസോ സായുധസേനാ നേതാവാണ്. ആ കീഴടങ്ങലിനു നേതൃത്വം നൽകിയത് അന്നത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ ലാൽഡുഹോമ. കാലം പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയായ സോറാം താംഗയെ ‘കീഴടക്കി’ 74 കാരനായ ലാൽഡുഹോമ മുഖ്യമന്ത്രിയാവുന്നു. അന്ന് തോക്ക് താഴെവയ്പിച്ചു; ഇപ്പോൾ അധികാരവും.

ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഗോവയിൽ ജോലി ചെയ്യുമ്പോഴാണു ലാൽഡുഹോമ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുമായി ഡൽഹിയിലെത്തുന്നത്.

ഗോവയിൽ ലഹരി, ഹിപ്പി സംഘത്തിനെതിരേ നടപടിയെടുത്ത യുവ പൊലീസ് ഓഫിസർക്കു വൻ പ്രധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഇന്ദിരാഗാന്ധിയുടെ ദൂതനായി ലണ്ടനിലെത്തി അന്നത്തെ ഭീകരസംഘടനയായിരുന്ന എംഎൻഎഫിന്റെ ലാൽഡെൻഗയുമായി സമാധാനചർച്ച നടത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ 1987 ലാൽഡെൻഗ മിസോ സമാധാനക്കരാർ ഒപ്പിടുകയും ചെയ്തു. 

മിസോറമിലെ ആദ്യ മുഖ്യമന്ത്രി സി. ചുൻഗയുടെ ഓഫിസിലെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന ലാൽഡുഹോമ ഈവനിങ് ക്ലാസിൽ പോയാണ് ഡിഗ്രി പാസായതും പിന്നീട് ഐപിഎസ് നേ‌ടിയതും. 

കോൺഗ്രസ് ടിക്കറ്റിൽ 1984 ൽ പാർലമെന്റിലെത്തിയ ലാൽഡുഹോമ മിസോ സമാധാനക്കരാറുകൾക്കു പിന്നിൽ പ്രവർത്തിച്ചെങ്കിലും സമാധാനശ്രമങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് 1988 ൽ പാർട്ടിയിൽ നിന്ന് രാജിവച്ച് എംഎൻഎഫിന്റെ ഉപദേശകനായി. തിരഞ്ഞെടുക്കപ്പെട്ട പാർട്ടിയിൽ നിന്നു രാജിവച്ചതിനെത്തുടർന്നു ചരിത്രത്തിലാദ്യമായി കൂറുമാറ്റനിരോധനനിയമപ്രകാരം എംപി സ്ഥാനം നഷ്ടപ്പെടുന്നത് അദ്ദേഹത്തിനാണ്. 

എംഎൻഎഫ് നേതൃത്വവുമായി ഇടഞ്ഞ് പിന്നീട് എംഎൻഎഫ് (നാഷനലിസ്റ്റ്) എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ഈ പാർട്ടിയുടെ പേര് പിന്നീട് സോറം നാഷനലിസ്റ്റ് പാർട്ടി (സെഡ്എൻപി)യെന്നാക്കി. ലാൽഡുഹോമ വിജയിച്ചു നിയമസഭയിലെത്തി. 

2018 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായിട്ടാണു സംഘടനയിലെ അംഗങ്ങൾ മൽസരിച്ചത്. ഐസോൾ വെസ്റ്റ് ഒന്നിലും സെർച്ചിപിലും മൽസരിച്ച ലാൽഡുഹോമ 2 സീറ്റിലും ജയിച്ചെങ്കിലും പിന്നീട് ഐസോൾ വെസ്റ്റ് ഒന്നിൽ നിന്ന് രാജിവച്ചു. സെർച്ചിപ്പിൽ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ലാൽ താൻഹാവ്‌ലയേയാണ് അദ്ദേഹം തോൽപിച്ചത്.

സെഡ് പിഎം രൂപീകരിച്ചതോടെ 2020 ൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർ ലാൽഡുഹോമയെ അയോഗ്യനാക്കി. സ്വതന്ത്രനായി ജയിച്ച ലാൽഡുഹോമ പുതിയ പാർട്ടിയിൽ ചേർന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഉപതിരഞ്ഞെടുപ്പിൽ ലാൽഡുഹോമ വൻ വിജയം നേടി. പാർട്ടിയുടെ തൊപ്പി ചിഹ്നത്തിൽ ആദ്യമായി മൽസരിക്കുന്നത് അദ്ദേഹമാണ്. സോറം പീപ്പിൾസ് മൂവ്മെന്റ് ഐസോൾ നഗരത്തിലെ 10 സീറ്റുകളും പിടിച്ചതോടെ 79 കാരനായ മുഖ്യമന്ത്രി സോറാംതാംഗയും പരാജിതനായി.

അഴിമതിവിരുദ്ധ സർക്കാരാണു ലാൽഡുഹോമയുടെ വാഗ്ദാനം; ഒപ്പം വികസനവും. മികച്ച സംഘാടകൻ കൂടിയായ ലാൽഡുഹോമ 1982 ഏഷ്യാഡിന്റെ സംഘാടകസമിതി സെക്രട്ടറി കൂടിയായിരുന്നു.

English Summary:

First the weapon, now power; Lalduhoma unseats Zoramthanga to become Mizoram chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com