ADVERTISEMENT

കൊൽക്കത്ത ∙ മിസോറമിൽ ത്രിശങ്കുസഭയായിരിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തെ അപ്പാടെ തള്ളിക്കളഞ്ഞാണ് സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) വൻ വിജയം നേടിയത്. മിസോറം സംസ്ഥാനം രൂപീകരിച്ച 1987 മുതൽ ഇതുവരെ എംഎൻഎഫും കോൺഗ്രസുമാണു മാറിമാറി ഭരിച്ചത്. 2 ടേമുകളിൽ ഒരു പാർട്ടി ഭരിച്ച ശേഷം ഭരണം മാറുന്ന രീതിയായിരുന്നു ഇതുവരെ.

ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ച തിരഞ്ഞെടുപ്പിൽ, സാധാരണനിലയിൽ കോൺഗ്രസിനു ലഭിക്കുമെന്നു കരുതപ്പെട്ട ഭരണവിരുദ്ധവോട്ടുകൾ സെഡ്പിഎമ്മിനു ലഭിച്ചു. 2018 ൽ രൂപീകരിച്ച സെഡ്പിഎമ്മിന്റെ സ്ഥാനാർഥികൾ ആദ്യമായാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായിട്ടാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. 8 സീറ്റ് നേടി പ്രധാന പ്രതിപക്ഷമാകുകയും ചെയ്തു. കഴിഞ്ഞ തവണ 26 സീറ്റിൽ ജയിച്ച എംഎൻഎഫിന് ഇത്തവണ നേടാനായത് 10 സീറ്റ് മാത്രം. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും 6 മന്ത്രിമാരും പുറമേ സംസ്ഥാനത്തെ ഏകരാജ്യസഭാ എംപി കെ.വാൻലാൽവെനയും പരാജയപ്പെട്ടു. 

ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) അതിതീവ്ര മിസോ ദേശീയതയിലൂന്നി പ്രചാരണം നടത്തിയപ്പോൾ അഴിമതി രഹിത സദ്ഭരണം വാഗ്ദാനം ചെയ്ത സെഡ്പിഎം നഗരപ്രദേശങ്ങൾ തൂത്തുവാരി. ഐസോൾ നഗരത്തിലെ 10 സീറ്റിലും പാർട്ടി ജയിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ലുങ്ലായിലെ 4 സീറ്റുകളും പാർട്ടി നേടി. ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുൻ ഐപിഎസ് ഓഫിസർ ലാൽഡുഹോമ നേതൃത്വം നൽകുന്ന പാർട്ടി 2019 ൽ ആണ് റജിസ്റ്റർ ചെയ്തത്. പൗരസംഘടനകളും പ്രാദേശിക പാർട്ടികളും ഉൾപ്പെടെ 6 സംഘടനകൾ ചേർന്നാണ് സെഡ്പിഎം രൂപീകരിച്ചത്. യുവാക്കളും പ്രഫഷനലുകളും ഉൾപ്പെടെ ചെറുപ്പക്കാരുടെ വൻനിരയെ പാർട്ടി മത്സരത്തിനിറക്കി. 

കുക്കികളും മിസോകളും ഒരു വംശാവലിയിൽ പെടുന്നതിനാൽ മണിപ്പുർ കലാപത്തിലെടുത്ത നിലപാട് തിരഞ്ഞെടുപ്പിൽ എംഎൻഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷയാണു ബന്ധപ്പെട്ടവർക്കുണ്ടായിരുന്നത്. എന്നാൽ, മണിപ്പുർ വിഷയത്തേക്കാൾ ജനം പരിഗണിച്ചത് സദ്ഭരണവാഗ്ദാനവും വികസനമാർഗരേഖയുമാണ്. എംഎൻഎഫും സെഡ്പിഎമ്മും ബിജെപിയുടെ പിൻവാതിൽപ്രവേശനത്തിന് അരങ്ങൊരുക്കുകയാണെന്നു ചൂണ്ടിക്കാട്ടിയായായിരുന്നു കോൺഗ്രസ് പ്രചാരണം. മിസോറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസിന്റേത്. 

ഭരണത്തിൽ ചേരാൻ ബിജെപി ശ്രമം

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാൻഡിൽ എൻഡിപിപിയ്ക്കൊപ്പം ഭരണത്തിലെത്തിയ ബിജെപി അതേ മാതൃകയ്ക്ക് മിസോറമിലും ശ്രമിക്കുകയാണ്. എന്നാൽ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു ജയിക്കും വരെ ബിജെപിയെ മാറ്റിനിർത്താൻ സെഡ്പിഎം ശ്രമിച്ചേക്കും.ബുദ്ധമതക്കാരായ ചക്മകൾക്കു സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ ആദ്യമായി ജയിച്ച ബിജെപിക്ക് ഇത്തവണ സീറ്റ് നിലനിർത്താനായില്ല.

മാരാ വിഭാഗത്തിൽപ്പെട്ട വംശീയ ന്യൂനപക്ഷങ്ങൾക്കു നിർണായക സ്വാധീനമുള്ള സൈഹ, പലാക് മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചത്. സോറാംതാംഗ മന്ത്രിസഭയിലെ അംഗമായിരുന്ന കെ. ബൈച്ചുവയാണ് സൈഹയിൽ ബിജെപി ടിക്കറ്റിൽ ജയിച്ചത്. അവസാന മണിക്കൂറുകളിൽ എംഎൻഎഫ് വിട്ട് ബിജെപിയിലെത്തിയ നിയമസഭാ സ്പീക്കർ ലാൽറിൻലിയാന തോൽക്കുകയും ചെയ്തു. 

English Summary:

Zoram people's movement (ZPM) has won in Mizoram assembly election 2023 by defying exit poll predictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com