ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി ജയിച്ച 3 സംസ്ഥാനങ്ങളിൽ ആരൊക്കെ മുഖ്യമന്ത്രിമാരാകുമെന്നതു സംബന്ധിച്ച ഉദ്വേഗം തുടരുന്നു. ഞായറാഴ്ചയോടെ തീരുമാനം അറിയിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നതെങ്കിലും വലിയ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിരീക്ഷകരെ ഇന്നു പ്രഖ്യാപിച്ചേക്കും. ഇവർ സംസ്ഥാനങ്ങളിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് അന്തിമ തീരുമാനമെടുക്കുന്നത്. 

രാജസ്ഥാനിൽ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന വസുന്ധര രാജെ ഇന്നലെ ന്യൂഡൽഹിയിലെത്തി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ചർച്ച നടത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടക്കം പുതുമുഖങ്ങളെ പരീക്ഷിക്കുമെന്ന് അഭ്യൂഹങ്ങളുയർന്ന സാഹചര്യത്തിലാണ് വസുന്ധരയുടെ നീക്കം. ദിയാകുമാരി, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവരുടെ പേരും സജീവമായുണ്ട്. 

ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന ഗോത്രവർഗ നേതാവും കേന്ദ്രമന്ത്രിയുമായ രേണുക സിങ് നഡ്ഡയെ സന്ദർശിച്ചു. രമൺ സിങ്ങിനെ പരിഗണിക്കില്ലെന്ന സൂചന ശക്തമാണെങ്കിലും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തിറങ്ങി. 

മധ്യപ്രദേശിൽ ശിവ്‌രാജ് സിങ് ചൗഹാൻ സ്വയം പിന്മാറിയ മട്ടിൽ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയെങ്കിലും അദ്ദേഹത്തിന്റെ അനുയായികളും തൃപ്തരല്ല. നരേന്ദ്രസിങ് തോമർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും അദ്ദേഹത്തിന്റെ മകന്റെ പേരിലുയർന്ന അഴിമതി ആരോപണങ്ങൾ തടസ്സമാകാനിടയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയും പ്രഹ്ലാദ് സിങ് പട്ടേൽ ഉപമുഖ്യമന്ത്രിയും ആകുമെന്ന പ്രചാരണങ്ങളുമുണ്ട്

ഗാരന്റിക്കുൾപ്പെടെ ‘മോദിജി’ വേണ്ട, മോദി മതി

ന്യൂഡൽഹി ∙ ജനങ്ങളുമായി സംവദിക്കുമ്പോൾ ‘മോദിജി’ എന്നു പറയാതെ അവർക്കു സുപരിചിതമായ മോദി എന്നു പറഞ്ഞാൽ മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരോടു പറഞ്ഞു. 3 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയങ്ങൾക്കു ശേഷം ആദ്യമായി നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ‘മോദിജിയുടെ ഗാരന്റി എന്നു ജനങ്ങളോടു പറയേണ്ടതില്ല, മോദിയുടെ ഗാരന്റി എന്നു മതി’– പ്രധാനമന്ത്രി നിർദേശിച്ചു. 

English Summary:

BJP yet to decide chief ministers for Rajasthan, Madhya Pradesh, Chhattisgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com