ADVERTISEMENT

ബെംഗളൂരു∙ എൻഡിഎയെ പിന്തുണയ്ക്കുന്ന ദേവെഗൗഡ പക്ഷത്താണോ മതനിരപേക്ഷതയ്ക്കൊപ്പമാണോ എന്ന കാര്യത്തിൽ ജനതാദൾ (എസ്) കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസിന് ഉടൻ നിലപാട് വ്യക്തമാക്കേണ്ടി വരുമെന്നു കർണാടക പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സി.എം.ഇബ്രാഹിം.

ബിജെപിയോടു കൈകോർക്കാനുള്ള ഗൗഡ പക്ഷത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്നു ബെംഗളൂരുവിൽ ചേരുന്ന സമാന്തര ദേശീയ കൗൺസിലിൽ മാത്യു ടി.തോമസും മന്ത്രി കൃഷ്ണൻ കുട്ടിയും പങ്കെടുക്കുന്നില്ലെങ്കിൽ അവർ ഗൗഡയ്ക്കൊപ്പമാണെന്നു വ്യക്തമാകും. അങ്ങനെയെങ്കിൽ ഇടതുമുന്നണിയിൽ നിലനിർത്തേണ്ടതുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കേണ്ടി വരുമെന്നും ഇബ്രാഹിം പറഞ്ഞു. ദളിലെ മതനിരപേക്ഷ പക്ഷം ‘ഇന്ത്യ’ മുന്നണിക്കൊപ്പം നിലയുറപ്പിക്കും. 

ഇബ്രാഹിം മനോരമയോട്:

∙ കർണാടക ഘടകത്തിൽ എത്രത്തോളം പിന്തുണ പ്രതീക്ഷിക്കുന്നു ?

19 എംഎൽഎമാരിൽ 12 പേർ ഞങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. 

∙ താങ്കൾ കൂടി പങ്കെടുത്ത യോഗത്തിലാണ് എൻഡിഎ സഖ്യ തീരുമാനമെടുത്തതെന്ന് ദേവെഗൗഡ പറഞ്ഞിരുന്നല്ലോ?

എങ്കിൽ മിനിറ്റ്സ് അദ്ദേഹം പുറത്തുവിടട്ടെ. മോദി വീണ്ടും വിജയിക്കുമെന്നു പ്രതീക്ഷിച്ചു കൂടെ പോകുന്നതു വെറും ബസ് സ്റ്റാൻഡ് രാഷ്ട്രീയമാണ്. 

∙ സമാന്തര ദേശീയ കൗൺസിലിൽ പ്രമേയം പാസാക്കി ദേവെഗൗഡയെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു പുറത്താക്കുന്നത് എത്രത്തോളം പ്രായോഗികമാണ് ? 

കേരളത്തിൽനിന്നു സി.കെ.നാണുവും നീലലോഹിതദാസുമൊക്കെ ഗൗഡയുടെ നിലപാടിനെതിരെ ശക്തമായി രംഗത്തുണ്ട്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര നേതാക്കളൊക്കെ എൻഡിഎ സഖ്യത്തിനെതിരാണ്. പാർട്ടി ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ദേശീയ പ്രസിഡന്റല്ല ഗൗഡ. ‘കറ്റയേന്തിയ കർഷക സ്ത്രീ’ ചിഹ്നം നിലനിർത്താൻ കോടതിയെയും സമീപിക്കും. 

∙ എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുന്നത് കർണാടക ഘടകം മാത്രമാണെന്നും, തീരുമാനം ദേശീയ ഘടകത്തിന്റേതല്ലെന്നും ഗൗഡ വിഭാഗം വാദിക്കുന്നുണ്ടല്ലോ? 

കറ്റയേന്തിയ കർഷക സ്ത്രീക്ക് സംസ്ഥാനം തോറും വേറെ വേറെ ഭർത്താവ് ആകാം എന്നാണോ? കർണാടകയിൽ ബിജെപി സഖ്യം, കേരളത്തിൽ ഇടതു സഖ്യം. ഒരു കക്ഷിയും ഇത്തരമൊരു നിലപാടു സ്വീകരിച്ചിട്ടുണ്ടാവില്ല. 

English Summary:

if not attending in todays meeting, it will be clear that Janata Dal S Kerala faction is on BJP side alleges CM Ibrahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com