ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്: ശൈത്യകാലം കഴിഞ്ഞാൽ ഒരുക്കം തുടങ്ങിയേക്കും
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മിഷനാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും നോക്കി ഉചിതമായ സമയത്തു നടത്തുമെന്നാണ് കമ്മിഷൻ പറയുന്നത്. 2024 സെപ്റ്റംബർ 30നു മുൻപ് തിരഞ്ഞെടുപ്പു നടത്തണമെന്നു സുപ്രീം കോടതി നിർദേശിച്ച സാഹചര്യത്തിൽ ശൈത്യകാലം കഴിഞ്ഞാൽ നടപടികൾ ആരംഭിക്കുമെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പു നടത്തണമെന്നു പ്രതിപക്ഷ കക്ഷികളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
മണ്ഡല വിഭജനം പൂർത്തിയായിട്ട് ഒന്നര വർഷത്തോളമായി. 2022 മേയിലാണ് ഡീലിമിറ്റേഷൻ കമ്മിഷൻ 90 നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തിയും പേരുമാറ്റവും പ്രഖ്യാപിച്ചത്. ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു മേഖലയിൽ 43 സീറ്റുകളും (നേരത്തേ 37) മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്മീർ താഴ്‌വരയിൽ 47 സീറ്റുകളുമുണ്ട് (നേരത്തേ 46). കശ്മീരിൽ നിന്നു നാടുവിട്ടു പോകേണ്ടി വന്ന വിഭാഗങ്ങൾക്ക് സംവരണം ചെയ്ത 2 സീറ്റുകളും 9 പട്ടികവർഗ സീറ്റുകളും ഇതിലുൾപ്പെടും. 5 ലോക്സഭാ മണ്ഡലങ്ങളും ജമ്മു കശ്മീരിലുണ്ട്.
തിരഞ്ഞെടുപ്പ്: കോടതി ഇടപെടൽ ശ്രദ്ധേയം
ജമ്മു കശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതി സമയപരിധി നിർദേശിച്ചുവെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിന്റെ സമയപരിധി സ്വതന്ത്രസ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മിഷനാണ് തീരുമാനിക്കേണ്ടത്. അത് പരിഗണിക്കാതെയുള്ളതാണ് കോടതിയുടെ നടപടിയെന്നു വിലയിരുത്താം. തിരഞ്ഞെടുപ്പ് നടത്തുകയെന്ന വിഷയം ഹർജിക്കാർ ഉന്നയിച്ചതല്ലെന്നതും പ്രസക്തമാണ്.