പിടിച്ചെടുത്ത കള്ളപ്പണം 353 കോടി കവിഞ്ഞു; ലോക്സഭയിൽ ബഹളം
Mail This Article
ഭുവനേശ്വർ / ന്യൂഡൽഹി ∙ ഒഡീഷയിലെ ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പു നടത്തുന്ന പരിശോധന ആറാം ദിവസവും തുടരുന്നു. ഇതുവരെ 353 കോടി രൂപയാണു പിടിച്ചെടുത്തത്. ഒരു സ്ഥാപനത്തിൽനിന്ന് ഇത്രയേറെ കറൻസി നോട്ടുകൾ ഏതെങ്കിലും ഏജൻസി പിടിച്ചെടുക്കുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. കണ്ടെടുത്ത 176 ചാക്കുകളിൽ 36 ചാക്കുകളിലെ പണം എണ്ണിത്തിട്ടപ്പെടുത്താൻ ബാക്കിയുണ്ട്.
കോൺഗ്രസ് നേതാവും ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗവുമായ ധീരജ് പ്രസാദ് സാഹുവിന്റെ കുടുംബ ഉടമസ്ഥതയിലുള്ള ബൗധിലെ സുദാപദയിലെ 2 ഡിസ്റ്റിലറി യൂണിറ്റിലും ഇന്നലെ ഐടി വിദഗ്ധർ അടക്കമുള്ള ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ധീരജ് സാഹുവിന്റെ വീട്ടിൽ നിന്ന് കോടിക്കണക്കിനു രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളവും പാർലമെന്റിനു മുൻപിലും ബിജെപി പ്രതിഷേധിച്ചു. ഗാന്ധി പ്രതിമയ്ക്കു മുൻപിൽ നടത്തിയ പ്രതിഷേധത്തിനു ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നേതൃത്വം നൽകി. ലോക്സഭയിലും ബിജെപി ഈ വിഷയമുന്നയിച്ചു ബഹളമുണ്ടാക്കി. ധീരജ് സാഹുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും ബിജെപി എംപിമാർ ഉയർത്തിയിരുന്നു.
പിടിച്ചെടുത്ത പണം ആരുടേതാണെന്നും എങ്ങനെ കൊള്ളയടിച്ചുവെന്നും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പറയണമെന്ന് നഡ്ഡ ആവശ്യപ്പെട്ടു. പിടിച്ചെടുത്തിരിക്കുന്നത് കോൺഗ്രസിന്റെ എടിഎമ്മാണെന്നും അതാണു സാഹുവിനെ കോൺഗ്രസ് പുറത്താക്കാത്തതെന്നു പ്രകാശ് ജാവഡേക്കർ പറഞ്ഞു.
റാഞ്ചിയിൽ നിന്നുളള ബിജെപി അംഗം സഞ്ജയ് സേത്ത് ഇതു സംബന്ധിച്ച പത്രവാർത്തകളുയർത്തി ശൂന്യവേളയിൽ പ്രശ്നമുന്നയിച്ചു. മറ്റു ബിജെപി അംഗങ്ങളും രംഗത്തു വന്നതോടെ കോൺഗ്രസ് അംഗങ്ങളും പ്രതിഷേധിച്ചു. രാജ്യസഭാംഗത്തിന്റെ പേരു സഭയിലുന്നയിക്കരുതെന്നു സഭ നിയന്ത്രിച്ചിരുന്ന രാജേന്ദ്ര അഗർവാൾ റൂളിങ് നൽകി. സേത്ത് ചില കോൺഗ്രസ് നേതാക്കളുടെ പേരുന്നയിച്ചതു സഭാ രേഖകളിൽ നിന്നു നീക്കി.