ADVERTISEMENT

2001 ഡിസംബർ 13ന് ഉച്ചയ്‌ക്കായിരുന്നു രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണം. ജയ്‌ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നീ സംഘടനകളിലെ ഭീകരരാണ് പാർലമെന്റ് വളപ്പിൽ കാറിലെത്തി ആക്രമണം നടത്തിയത്. പാർലമെന്റ് മന്ദിരത്തിനുള്ളിൽ കടക്കും മുൻപ് 5 ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ രക്തസാക്ഷികളായി. ഡൽഹി പൊലീസിലെ 6 പേർ, സിആർപിഎഫ്, പാർലമെന്റ് വാച്ച് ആൻഡ് വാർഡ് എന്നിവയിലെ ഓരോ അംഗങ്ങൾ, ഒരു തോട്ടക്കാരൻ എന്നിവർക്കാണു ജീവൻ നഷ്ടമായത്. പതിനഞ്ചിലേറെപ്പേർക്കു പരുക്കേറ്റു.

അന്ന് ശീതകാല സമ്മേളനം നടക്കുകയായിരുന്നു. ഉപരാഷ്ട്രപതി കൃഷ്ണ കാന്തും ആഭ്യന്തരമന്ത്രി എൽ.കെ.അഡ്വാനിയും അടക്കമുള്ളവർ പാർലമെന്റിലുണ്ടായിരുന്നു. കേസിൽ മുഹമ്മദ് അഫ്സൽ ഗുരു, എസ്.എ.ആർ.ഗീലാനി, അഫ്‌സാൻ ഗുരു, ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവർ അറസ്റ്റിലായി.

2002 ഡിസംബറിൽ ഗീലാനി, ഷൗക്കത്ത്, അഫ്‌സൽ ഗുരു എന്നിവർക്കു വധശിക്ഷ വിധിച്ചു. അഫ്‌സാൻ ഗുരുവിനെ വിട്ടയച്ചു. അഫ്‌സൽ ഗുരുവിനെ 2013 ഫെബ്രുവരി 9ന് തൂക്കിലേറ്റി. ഷൗക്കത്തിന്റെ ശിക്ഷ പിന്നീട് 10 വർഷം കഠിനതടവായി കുറച്ചു. ഗീലാനിയെ കുറ്റവിമുക്‌തനാക്കി. 2019 ൽ ഗീലാനി അന്തരിച്ചു.

പാർലമെന്റിലെ മറ്റു സുരക്ഷാ വീഴ്ചകൾ

∙ 1999 ഒക്ടോബറിൽ പാർലമെന്റ് മന്ദിരം രണ്ടാം ഗേറ്റിനോട് ചേർന്നു 2 നാടൻ ബോംബുകൾ പൊട്ടി. ആർക്കും പരുക്കില്ല.

∙ 2002 ജൂലൈയിൽ പാർലമെന്റിലേക്കു കത്തിയുമായി കടന്നു കയറാൻ ശ്രമിച്ച കർണാടക സ്വദേശിനി അറസ്റ്റിലായി.

∙ 2003 ഓഗസ്റ്റിൽ ഒരു ടിവി ചാനൽ പാർലമെന്റിലെ സുരക്ഷാ പാളിച്ചകൾ പുറത്തു കൊണ്ടുവരാൻ ബൽബീർ സിങ് രജ്‌പുത് എന്നയാളെ വേഷം കെട്ടിച്ചു പാർലമെന്റിലെത്തിച്ചു. കപ്പൽഗതാഗത മന്ത്രിയായ നടൻ ശത്രുഘ്നൻ സിൻഹയുടെ മുഖസാദൃശ്യമുണ്ടായിരുന്ന ഇയാൾ പാർലമെന്റിൽ യാതൊരു പാസും കൂടാതെ കയറുകയും ചുറ്റിനടന്ന ശേഷം 20 മിനിറ്റ് കഴിഞ്ഞു പുറത്തു പോകുകയും ചെയ്‌തു.

∙ 2016 പ്രതിപക്ഷ ബഹളത്തിൽ പ്രതിഷേധിച്ചു ലോക്സഭാ സന്ദർശക ഗാലറിയിൽനിന്നു രാകേഷ് സിങ് എന്നൊരാൾ ചാടാൻ ശ്രമിച്ചു. ഗാലറിക്കു മുൻപിലെ കൈവരിയിൽനിന്നു വലതു കാൽ താഴേക്കിട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമം വിഫലമാക്കി. 

∙ ജൂലൈയിൽ പാർലമെന്റ് ദൃശ്യങ്ങൾ ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി എംപി ഭഗവന്ത് മാനിനെ സസ്പെൻഡ് ചെയ്തു. മാൻ സ്പീക്കർക്കു മുന്നിൽ നിരുപാധികം മാപ്പു പറഞ്ഞു.

∙ 2019 സെപ്റ്റംബറിൽ കത്തിയുമായി പാർലമെന്റ് മന്ദിരത്തിനുള്ളിൽ കടക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ അനുയായിയെന്നു കരുതുന്ന ഇയാൾ മുദ്രാവാക്യം മുഴക്കിയിരുന്നു.

English Summary:

Parliament Security Breach incidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com