അന്റാർട്ടിക്കയിൽ മൈത്രി–2ന് സർവേ തുടങ്ങി: മന്ത്രി റിജിജു
Mail This Article
ന്യൂഡൽഹി ∙ അന്റാർട്ടിക്കയിൽ ഇന്ത്യയുടെ പുതിയ ഗവേഷണകേന്ദ്രം ‘മൈത്രി–2’ 2029 ൽ യാഥാർഥ്യമാകും. കിഴക്കൻ അന്റാർട്ടിക്കയിൽ നിലവിലുള്ള ‘മൈത്രി’ സ്റ്റേഷനു 30 വർഷത്തിലേറെ പഴക്കമുള്ളതിനാലാണ് സമീപത്തു പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. പ്രാഥമിക സർവേ പുരോഗമിക്കുകയാണെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
ഇന്ത്യയ്ക്കു മൈത്രി, ഭാരതി എന്നിങ്ങനെ 2 കേന്ദ്രങ്ങളാണ് അന്റാർട്ടിക്കയിലുള്ളത്. 1983–84 ൽ നിർമിച്ച ‘ദക്ഷിണ ഗംഗോത്രി’യാണ് ആദ്യ സ്റ്റേഷൻ. ഏതാനും വർഷങ്ങൾക്കു ശേഷം ഈ സ്റ്റേഷൻ ഐസ് മൂടി. 1989ൽ മൈത്രിയും 2013ൽ ഭാരതിയും ആരംഭിച്ചു. ആർട്ടിക് മേഖലയിൽ 2008 മുതൽ ‘ഹിമാദ്രി’ എന്ന സ്റ്റേഷനും പ്രവർത്തിക്കുന്നു.
ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച് (എൻസിപിഒആർ) ആണ് അന്റാർട്ടിക്ക ദൗത്യം ഏകോപിപ്പിക്കുന്നത്.