ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ പ്രതിരോധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കുറ്റപത്രത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേരും ചേർത്തു. കുറ്റപത്രത്തിൽ നേരത്തേതന്നെ ഉൾപ്പെട്ട പ്രിയങ്കയുടെ ഭർത്താവ് റോബർട് വാധ്‌രയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. ഇരുവരും കേസിൽ ഇപ്പോഴും പ്രതികളല്ല. 

നടപടി ബിജെപിയുടെ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാരത് ന്യായ് യാത്ര പ്രഖ്യാപിച്ച് കോൺഗ്രസ് ലോക്സഭാ പ്രചാരണത്തിലേക്കു കടക്കുന്നതിനിടെയാണ് കുറ്റപത്രത്തിൽ പ്രിയങ്കയുടെ പേരും ഉൾപ്പെടുത്തിയതെന്നാണു വിമർശനം. പ്രതിപക്ഷപാർട്ടികൾക്കെതിരെ ഇ.ഡിയെ ഉപയോഗിക്കുന്ന ബിജെപി നീക്കത്തിന്റെ തുടർച്ചയാണിതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. 

ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ എച്ച്.എൽ.പഹ്‍വയിൽനിന്ന് ഫരീദാബാദിലെ അമിർപുരിയിൽ 5 ഏക്കർ കൃഷിഭൂമി 2006 ൽ പ്രിയങ്ക വാങ്ങിയെന്നും 2010 ൽ ഇതു പഹ്‍വയ്ക്കുതന്നെ വിറ്റുവെന്നുമാണ് കുറ്റപത്രത്തിലെ പരാമർശം. വാധ്‌ര സമാന ഇടപാട് ഇതേ കാലയളവിൽ നടത്തിയിട്ടുണ്ടെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. ഇരുവരും ഇടപാടു നടത്തിയ പഹ്‍വയിൽനിന്ന് വ്യവസായി സി.സി.തമ്പിയും 2005–06 കാലത്ത് ഭൂമി വാങ്ങിയതാണ് പ്രിയങ്കയെ കുറ്റപത്രത്തിന്റെ ഭാഗമാക്കാൻ കാരണം. 

സഞ്ജയ് ഭണ്ഡാരി ലണ്ടനിലെ ബ്രയൻസ്റ്റൻ സ്ക്വയറിൽ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ പ്രതിയാണ് സി.സി.തമ്പി. വാധ‌്‌രയും തമ്പിയും തമ്മിൽ സാധാരണ വ്യക്തിബന്ധത്തിനപ്പുറം പൊതു ബിസിനസ് താൽപര്യമുണ്ടായിരുന്നെന്നും ഇ.ഡി വ്യക്തമാക്കി. ലണ്ടനിൽ സഞ്ജയ് ഭണ്ഡാരി വാങ്ങിയ ഭൂമിയുമായി വാധ്‍രയ്ക്കുള്ള ബന്ധം അന്വേഷണപരിധിയിലുണ്ടെന്നും ഇ.ഡി അറിയിച്ചു. 

English Summary:

Enforcement Directorate includes Priyanka Gandhi in black money case charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com