സെൻസസ് ഉടനെങ്ങുമില്ല; അതിർത്തി നിർണയം 6 മാസം കൂടി നീട്ടി
Mail This Article
ന്യൂഡൽഹി∙ ജില്ലകളുടെയടക്കം അതിർത്തി രേഖപ്പെടുത്തുന്നതിനുള്ള സമയപരിധി 6 മാസം കൂടി നീട്ടിയതോടെ 2024 ഒക്ടോബറിനു മുൻപു ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടക്കില്ലെന്ന് ഏറക്കുറെ ഉറപ്പായി. ഒൻപതാം തവണയാണു സമയപരിധി നീട്ടുന്നത്. സെൻസസ് 2021ൽ നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് മൂലം നീണ്ടുപോവുകയായിരുന്നു. ഏറ്റവുമൊടുവിൽ 2011ൽ ആണു സെൻസസ് നടന്നത്.
സെൻസസിനു മുന്നോടിയായി ജില്ല, താലൂക്ക്, നഗര – ഗ്രാമ പ്രദേശങ്ങൾ എന്നിവയുടെ അതിർത്തി നിശ്ചയിക്കുന്നതിനുള്ള സമയപരിധിയാണു ജൂൺ 30 വരെ നീട്ടിയത്. അതിർത്തി നിശ്ചയിച്ച ശേഷമാണ് സെൻസസ് നടത്താൻ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമടങ്ങുന്ന സംഘത്തിനു പരിശീലനം നൽകുന്നത്. ഇതിനു ചുരുങ്ങിയത് 3 മാസം വേണം.
ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം നടപ്പാക്കാനും സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനഃക്രമീകരണം നടത്തണം. സംവരണ സീറ്റുകൾ മണ്ഡല പുനഃക്രമീകരണ കമ്മിഷനാണു തീരുമാനിക്കേണ്ടത്.