തൊഴിലുറപ്പ്–ആധാർ: പ്രശ്നമുള്ള സ്ഥലങ്ങളിൽ ഇളവ്
Mail This Article
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനം (എബിപിഎസ്) നിർബന്ധമാക്കിയെങ്കിലും ആധാറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന പഞ്ചായത്തുകൾക്ക് ഇളവു നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കി. ജനുവരി 1 മുതലാണ് എബിപിഎസ് നിർബന്ധമാക്കിയത്. നിലവിൽ 87.52% പേർ എബിപിഎസ് വേതനവിതരണത്തിന് അർഹരാണ്. 1.5 കോടിയാളുകൾ ഇപ്പോഴും പുറത്താണ്.
എബിപിഎസ് നിർബന്ധമാക്കുന്നതിനെതിരെ കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു. ദുർബല വിഭാഗങ്ങൾക്കുള്ള ക്ഷേമ സഹായം തടയാൻ കേന്ദ്രം ആധാർ അടക്കം സാങ്കേതിക വിദ്യകളെ ആയുധകമാക്കുന്നതു നിർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലാളികൾക്ക് അർഹമായ കാര്യങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.
ഉപയോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന സംവിധാനമാണ് എബിപിഎസ്. നിലവിൽ ഒരു തൊഴിലാളി സ്ഥലം മാറിപ്പോകുമ്പോൾ ബാങ്ക് അക്കൗണ്ട് മാറ്റുകയും ആ വിവരം അധികൃതരെ അറിയാക്കാതിരിക്കുകയും ചെയ്താൽ വേതനം മുടങ്ങാം.
എന്നാൽ എബിപിഎസ് സംവിധാനത്തിൽ ഇതു മുടങ്ങില്ലെന്നാണു കേന്ദ്രത്തിന്റെ അവകാശവാദം. പുതിയ ബാങ്ക് അക്കൗണ്ട് വിവരം അറിയിച്ചില്ലെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതിലേക്കു തുകയെത്തും.