ADVERTISEMENT

തിരുവനന്തപുരം ∙ ഭൂമിയിലെ ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെവരെ ബാധിക്കുന്ന സൗര പ്രതിഭാസങ്ങൾക്കെതിരെ കരുതലെടുക്കാൻ കൂടുതൽ കൃത്യമായ വിവരം ആദിത്യ എൽ1 നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഇതു പൂർണമായും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) തന്നെ ദൗത്യമാണെന്നും മറ്റു രാജ്യാന്തര ബഹിരാകാശ ഏജൻസികളുടെ സഹായം തേടിയിട്ടില്ലെന്നും സോമനാഥ് ‘മനോരമ’യോടു പറഞ്ഞു.

എന്തൊക്കെയാണ് ആദിത്യ എൽ1 നൽകുക?

സൂര്യന്റെ കൊറോണ പാളിയിൽ നിന്ന് ഊർജം പുറന്തള്ളുന്ന ‘കൊറോണൽ മാസ് ഇജക്‌ഷൻ’ എന്ന പ്രതിഭാസത്തെപ്പറ്റിയാണു പ്രധാനമായി പഠിക്കുക. കൊറോണയുടെ ഘടന മനസ്സിലാക്കി അതിന്റെ കാന്തിക മണ്ഡലത്തിന്റെ രൂപമുണ്ടാക്കാൻ സഹായിക്കുക, അതിൽനിന്നു പുറന്തള്ളുന്ന കണികകൾ അളക്കുക, ഇവ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന കാന്തിക മണ്ഡലം കണക്കാകുക, പല തീവ്രതയിലുള്ള എക്സ്റേ തരംഗങ്ങളെ വെവ്വേറെ അളക്കുക എന്നീ ദൗത്യങ്ങളും നിർവഹിക്കും. ലഭിക്കുന്ന വിവരങ്ങൾ മറ്റു രാജ്യങ്ങൾ നടത്തിയിട്ടുള്ള സമാനമായ പഠനങ്ങളുമായി ചേർത്തു വിലയിരുത്തും.

എന്നു മുതൽ വിവരങ്ങൾ ലഭിച്ചു തുടങ്ങും?

വിവരങ്ങൾ ലഭിച്ചു തുടങ്ങി. പങ്കിടുന്നതിനു മുൻപ് അവയുടെ കൃത്യത വിലയിരുത്തുകയും മറ്റു പഠനങ്ങളുമായി താരതമ്യം ചെയ്യുകയും വേണം. ഐഎസ്ആർഒയുടെ തന്നെ ഗ്രൗണ്ട് സ്റ്റേഷനും ഡീപ് സ്റ്റേഷൻ നെറ്റ്‌വർക്കും ഉപയോഗിച്ചാണു വിവരങ്ങൾ ശേഖരിക്കുന്നത്.

ഈ ദൗത്യത്തിന്റെ മറ്റു നേട്ടങ്ങൾ?

ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് നിരന്തരം മാറുന്ന കാന്തിക മണ്ഡലമുണ്ട്. ഈ മാറ്റം നമ്മുടെ അന്തരീക്ഷത്തെയും ഉപഗ്രഹങ്ങളെയും ബാധിക്കും. സൗരവാതങ്ങൾ ഉൾപ്പെടെയുള്ള കാന്തിക പ്രഭാവങ്ങൾ (മാഗ്നറ്റിക് സ്റ്റോം) കാരണം ഉപഗ്രഹങ്ങളിലെ സെൻസിങ്, ജിപിഎസ് തുടങ്ങിയവയുടെ കൃത്യത, വിദൂരസംവേദനം എന്നിവ തടസ്സപ്പെടുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാവുകയും ചെയ്യും. ഇത്തരം പ്രതിഭാസങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ സംരക്ഷണം നൽകാം. സൗരവാത പ്രതിഭാസം സംബന്ധിച്ചു നമുക്കു മുൻകൂർ വിവരം ലഭിക്കും. ഏതു ദിശയിലാണ് അത് ഭൂമിയിലെത്തുക എന്നറിഞ്ഞാൽ അതനുസരിച്ചു മുൻകരുതലെടുക്കാം. എല്ലാ രാജ്യങ്ങൾക്കും ഇതിന്റെ ഗുണം ലഭിക്കും.

ഇന്ത്യ– മൊറീഷ്യസ് ഉപഗ്രഹ വിക്ഷേപണം അടുത്തവർഷം

ന്യൂഡൽഹി ∙ ഇന്ത്യയും മൊറീഷ്യസും ചേർന്നു വികസിപ്പിക്കുന്ന ചെറുഉപഗ്രഹം അടുത്ത വർഷമാദ്യം ഐഎസ്ആർഒ വിക്ഷേപിക്കും. മൊറീഷ്യസ് റിസർച് ആൻഡ് ഇന്നവേഷൻ കൗൺസിലും (എംആർഐസി) ഐഎസ്ആർഒയും തമ്മിലുള്ള ധാരണാപത്രത്തിനു കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. നവംബറിൽ മന്ത്രി വി.മുരളീധരന്റെ മൊറീഷ്യസ് സന്ദർശനത്തിനിടെയാണു ധാരണാപത്രം ഒപ്പിട്ടത്. 

English Summary:

S. Somnath about Aditya L1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com