കോൺഗ്രസിന് സ്വാഗതം, ഒറ്റയ്ക്ക് മത്സരിക്കാനും മടിയില്ല: തൃണമൂൽ
Mail This Article
കൊൽക്കത്ത ∙ കോൺഗ്രസിനെ തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയാണെന്നും എന്നാൽ ഒറ്റയ്ക്ക് മത്സരിക്കാൻ മടിയില്ലെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. ഇനി എന്തു ചെയ്യണമെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്ന് ലോക്സഭയിലെ തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. സീറ്റ് യാചിക്കില്ലെന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയെ സുദീപ് പരിഹസിച്ചു. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റിൽ 4 എണ്ണം കോൺഗ്രസിന് നൽകുന്ന കാര്യമാണ് തൃണമൂലിന്റെ പരിഗണനയിലുള്ളത്.
‘ഇന്ത്യ’: സീറ്റ് ചർച്ച ഇന്നു മുതൽ
ന്യൂഡൽഹി ∙ ‘ഇന്ത്യ’ മുന്നണിയുടെ സീറ്റ് ചർച്ചകൾ ഇന്ന് ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് അറിയിച്ചു. ആം ആദ്മി പാർട്ടി, ജെഡിയു എന്നിവയുമായാകും കോൺഗ്രസ് ഇന്നു ചർച്ച നടത്തുക. സീറ്റ് ചർച്ചകൾക്കായി മുകുൾ വാസ്നികിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സമിതിയിൽ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, മോഹൻ പ്രകാശ് എന്നിവരും അംഗങ്ങളാണ്.
മുന്നണി കൺവീനർ സ്ഥാനം അടക്കമുള്ള കാര്യങ്ങളിൽ 10–15 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അറിയിച്ചു. ഇതിനായി മുന്നണി യോഗം ചേരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനർ ആകുമോയെന്ന ചോദ്യം ‘കോൻ ബനേഗാ ക്രോർപതി’ (ആരാകും കോടിപതി) എന്നതുപോലെയുള്ളതാണെന്നു ഖർഗെ പറഞ്ഞു. നിതീഷ് കൺവീനറാകുന്നതിനോടു തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് യോജിപ്പില്ലെന്നു റിപ്പോർട്ടുകളുണ്ട്. 543 സീറ്റുകളിലേക്കുമുള്ള നിരീക്ഷകരെ അന്തിമമാക്കിയതായി ഖർഗെ പറഞ്ഞു.