വിദ്വേഷ പ്രസംഗം: ബിജെപി എംപിക്കെതിരെ കേസ്
Mail This Article
ബെംഗളൂരു∙ വിദ്വേഷ പ്രസംഗം നടത്തിയ ദക്ഷിണ കന്നഡയിൽ നിന്നുള്ള ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെക്ക് എതിരെ പൊലീസ് കേസെടുത്തു. ദക്ഷിണ കന്നഡയിലെ ഭട്കൽ, ഉത്തര കന്നഡയിലെ സിർസി, മണ്ഡ്യയിലെ ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ ക്ഷേത്രങ്ങൾ മസ്ജിദുകളാക്കി മാറ്റിയിട്ടുണ്ടെന്നും അവ പൊളിച്ചുമാറ്റി വീണ്ടെടുക്കുന്നതു വരെ വിശ്രമം ഇല്ലെന്നുമായിരുന്നു ഹെഗ്ഡെയുടെ പ്രസംഗം.
കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഭരണഘടന മാറ്റണമെന്നു പറഞ്ഞയാളാണ് അനന്ത്കുമാർ ഹെഗ്ഡെ എന്നും ഇതിനപ്പുറത്തൊരു സംസ്കാരം ഹെഗ്ഡെയിൽ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. സംഭവം വിവാദമായതോടെ ബിജെപി നേതൃത്വം വിഷയത്തിൽ നിന്ന് അകലം പാലിക്കുകയാണ്. ഇത് അനന്തകുമാർ ഹെഗ്ഡെയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുൻ ഉപമുഖ്യമന്ത്രിയും ബിജെപി എംഎൽഎയുമായ സി.എൻ. അശ്വത്ഥ് നാരായണ പറഞ്ഞു.
അസുഖത്തെടർന്ന് പൊതുരംഗത്തുനിന്ന് മാറിനിന്നിരുന്ന അനന്ത് കുമാർ ഹെഗ്ഡെ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും സജീവമായത്. ഹെഗ്ഡെയെ വീണ്ടും ലോക്സഭയിലേക്കു മത്സരിപ്പിക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.