അയോധ്യ: ഇപ്പോഴുള്ള വിഗ്രഹങ്ങളും പുതിയ ശ്രീകോവിലിൽ സ്ഥാപിക്കും
Mail This Article
ന്യൂഡൽഹി ∙ അയോധ്യയിൽ ഇപ്പോൾ പൂജ ചെയ്യുന്ന രാംലല്ല വിഗ്രഹവും ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ എന്നിവരുടെ ബാലരൂപത്തിലുളള വിഗ്രഹങ്ങളും പുതിയ വിഗ്രഹത്തോടൊപ്പം പുതിയ ശ്രീകോവിലിൽ സ്ഥാപിക്കും. മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജ് നിർമിച്ച പുതിയ ‘രാംലല്ല’ വിഗ്രഹമാണ് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠിക്കുന്നത്. 51 ഇഞ്ചുള്ള വിഗ്രഹമാണിത്.
പൊതുജനങ്ങൾക്ക് 23 മുതൽ ദർശനം അനുവദിക്കുമെന്നു ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ് അറിയിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള നിരവധി പൂജാ കർമങ്ങൾക്ക് ഇന്നു തുടക്കമാവും. ഇത് 21 വരെ തുടരും. ഇന്ന് പ്രായശ്ചിത്ത, കർമകുടി പൂജകൾ നടക്കും. 17ന് മൂർത്തിയുടെ പരിസര പ്രവേശനം. 18ന് തീർഥപൂജ, ജലയാത്ര, ജലാധിവാസം, സുഗന്ധദ്രവ്യങ്ങളിലെ ഗന്ധാധിവാസം എന്നിവ നടക്കും. 19ന് ഔഷധക്കൂട്ടുകൾ, കസ്തൂരി, നെയ്യ്, വിവിധ ധാന്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള സ്നാനം. 20ന് മധുരം, ഫലങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പൂജാവിധികൾ. 21ന് ശയ്യാധിവാസം.
121 ആചാര്യന്മാരാണ് താന്ത്രിക വിധി പ്രകാരം കർമങ്ങൾ ചെയ്യുന്നത്. ഗണേശ്വർ ശാസ്ത്രികളുടെ മേൽനോട്ടത്തിൽ കാശിയിലെ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ കാർമികത്വത്തിലാണ് കർമങ്ങൾ നടക്കുക. പ്രതിഷ്ഠാ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സന്നിഹിതരായിരിക്കും.
‘സരയൂ’വിൽ സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ
ന്യൂഡൽഹി ∙ അയോധ്യയിൽ രാമക്ഷേത്രത്തിന് ഏതാനും കിലോമീറ്റർ അകലെ ആരംഭിക്കുന്ന റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ സ്ഥലം വാങ്ങി. സരയൂ എന്നു പേരിട്ടിരിക്കുന്ന ആഡംബര വില്ലാ പദ്ധതിയിൽ 10,000 ചതുരശ്ര അടി സ്ഥലം 14.5 കോടി രൂപയ്ക്കാണു ബച്ചൻ വാങ്ങിയത്. അയോധ്യയിൽനിന്ന് 4 മണിക്കൂർ യാത്ര ചെയ്താലെത്തുന്ന പ്രയാഗ്‌രാജാണ് ബച്ചന്റെ ജന്മസ്ഥലം.