ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിലെ നിങ്തൗകോങ്ങിൽ അക്രമികൾ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നിലമുഴുതുകൊണ്ടിരുന്നവരെ തോക്കുകളുമായി എത്തിയവർ ആക്രമിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷം മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.

മറ്റൊരു സംഭവത്തിൽ വെസ്റ്റ് ഇംഫാൽ ജില്ലയിലെ കാങ്ചുപ് ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ ഗ്രാമീണനായ ടി. മനോരഞ്ജൻ കൊല്ലപ്പെട്ടു. കാങ്ചുപ്പിനു ചുറ്റുമുള്ള മലനിരകളിൽ നിന്നു ആയുധധാരികൾ വെടിവയ്പ് നടത്തിയതിനെത്തുടർന്ന് പ്രത്യാക്രമണത്തിനായി ഗ്രാമീണർ പുറത്തിറങ്ങിയപ്പോഴാണ് വെടിയേറ്റത്.

തുടർന്ന് ഇംഫാലിൽ വനിതകൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും രാജ്ഭവനിലേക്കും റാലി നടത്തി. മണിപ്പുർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. രാജ്ഭവനു സമീപം മാർച്ച് തടഞ്ഞതോടെ ചെറിയ തോതിൽ സംഘർഷമുണ്ടായി.

കുക്കി പട്ടണമായ മോറെയിൽ മണിപ്പുർ സർക്കാരിന്റെ പിന്തുണയോടെ അക്രമം നടത്തുകയാണെന്ന് കുക്കി സംഘടനയായ സോ യൂണൈറ്റഡ് ആരോപിച്ചു.പൊലീസ് ഉൾപ്പെടെ സംസ്ഥാനസർക്കാരിന്റെ ദൗത്യസംഘങ്ങളെ അവിടെ നിന്നു മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതിനിടെ, തൗബാൽ ജില്ലാ പൊലീസ് ആസ്ഥാനത്തിനു നേർക്ക് ആയുധധാരികൾ നടത്തിയ വെടിവയ്പിൽ 3 ബിഎസ്എഫ് ജവാൻമാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി. തൗബാലിൽ കർഫ്യൂ ഏർപ്പെടുത്തി. ഇതിനു മുൻപ് റിസർവ് ബറ്റാലിയൻ ആസ്ഥാനത്തും ആയുധധാരികൾ അക്രമം നടത്താൻ ശ്രമിച്ചിരുന്നു. സുരക്ഷാസേന ഇവരെ തുരത്തി.

English Summary:

Conflict continues in Manipur; Firing in Bishnupur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com