എൻപിഎസ് ആകർഷകമാക്കാൻ നികുതി ഇളവ് ശുപാർശ
Mail This Article
ന്യൂഡൽഹി ∙ നികുതി ഇളവുകളിലൂടെ നാഷനൽ പെൻഷൻ പദ്ധതി (എൻപിഎസ്) കേന്ദ്രസർക്കാർ കൂടുതൽ ആകർഷകമാക്കിയേക്കും. തൊഴിൽദാതാക്കളുടെ വിഹിതത്തിനുള്ള നികുതി ഇളവ് ഇപിഎഫ് വിഹിതത്തിലുള്ളതിനു തുല്യമാക്കി മാറ്റിയേക്കുമെന്നു സൂചനയുണ്ട്. തൊഴിലാളിയുടെ ശമ്പളത്തിന്റെ 10% വരെയുള്ള തുക തൊഴിൽദാതാവു വിഹിതമായി നൽകുന്നതിന് എൻപിഎസിൽ നിലവിൽ നികുതിയില്ല. എന്നാൽ, ഇപിഎഫിൽ 12% വരെയുള്ള വിഹിതത്തിനു നികുതി ബാധകമല്ല.
എൻപിഎസിനും ഇതേ പരിധി തന്നെ വയ്ക്കണമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിലുണ്ടാകാൻ സാധ്യതയുണ്ട്.
75 വയസ്സിനു മുകളിലുള്ളവർക്ക് പെൻഷനായി ലഭിക്കുന്ന തുകയ്ക്ക് നികുതി ഒഴിവാക്കിക്കണമെന്നും ആവശ്യമുണ്ട്. അതുവഴി എൻപിഎസ് അംഗങ്ങളായ മുതിർന്ന പൗരന്മാർ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ഒഴിവാക്കണമെന്നും കൺസൾട്ടൻസി സ്ഥാപനമായ ഡിലോയിറ്റ് കേന്ദ്രത്തിനു നൽകിയ ബജറ്റ് നിർദേശങ്ങളിലുണ്ട്.
പുതിയ നികുതി സമ്പ്രദായത്തിൽ എൻപിഎസ് വിഹിതത്തിനു കൂടുതൽ ഇളവുണ്ടായേക്കും. നിലവിൽ മറ്റ് അനുവദനീയ നിക്ഷേപാവസരങ്ങൾക്കൊപ്പം ഒന്നര ലക്ഷം രൂപയുടെ പരിധിക്കുള്ളിൽ എൻപിഎസ് നിക്ഷേപത്തിന് ഇളവുകളുണ്ട്. എൻപിഎസിൽ മാത്രം 50,000 രൂപയുടെ അധിക ഇളവുമുണ്ട്.