ADVERTISEMENT

ന്യൂഡൽഹി ∙ ജഡ്ജിമാർ നിർദേശിച്ചിട്ടും അദാനി കമ്പനിയുമായി ബന്ധപ്പെട്ട കേസ് ലിസ്റ്റ് ചെയ്യാതെ സുപ്രീം കോടതി റജിസ്ട്രി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയ ജഡ്ജിമാർ ആരുടെ ആജ്ഞയനുസരിച്ചാണു താങ്കൾ പ്രവർത്തിക്കുന്നതെന്നു ചോദിച്ചു. ഇന്നു പരിഗണിക്കുന്ന ആദ്യ കേസായി ഇതു ലിസ്റ്റ് ചെയ്യാൻ ജഡ്ജിമാരായ അനിരുദ്ധ ബോസ്, പി.വി.സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. കേസുകൾ സമയബന്ധിതമായി ലിസ്റ്റ് ചെയ്യപ്പെടാത്തതിലെ ദുരൂഹതയെച്ചൊല്ലി ദുഷ്യന്ത് ദവെ അടക്കം അഭിഭാഷകരും കേസ് പരിഗണിച്ച ജഡ്ജിമാരും ഇന്നലെ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. 

വൈദ്യുതി കമ്പനിയായ അദാനി പവറും ജയ്പുർ വൈദ്യുത് വിതരൺ നിഗം ലിമിറ്റഡ് എന്ന സർക്കാർ കമ്പനിയും (ജെവിവിഎൻഎൽ) തമ്മിലുള്ള കേസിന്റെ കാര്യം ജെവിവിഎൻഎല്ലിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഉന്നയിച്ചത്. 2020 ൽ തീർപ്പാക്കിയ കേസിൽ അദാനി ഗ്രൂപ്പ് നൽകിയ ഹർജിക്കെതിരെ ജെവിവിഎൻഎൽ നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ടതാണു കേസ്. ഹൈക്കോടതികളിൽ പോലുമില്ലാത്ത അവസ്ഥയാണ് സുപ്രീം കോടതിയിലെ കേസ് ലിസ്റ്റിങ്ങിലെന്നും ദവെ ആരോപിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന സ്ഥിതിയാണെന്നും പ്രത്യേക ഉത്തരവിലൂടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ദവെ ചൂണ്ടിക്കാട്ടിയ കേസ് ലിസ്റ്റ് ചെയ്യപ്പെടേണ്ടതായിരുന്നുവെന്നതിനോട് കോടതിയും യോജിച്ചു. ഇതു ലിസ്റ്റ് ചെയ്യരുതെന്ന് ഉത്തരവുണ്ടെന്നാണ് അസി. റജിസ്ട്രാർ വ്യക്തമാക്കിയതെന്നു കൂടി ദവെ വെളിപ്പെടുത്തിയതോടെയാണ്, ‘ഇത് ആരുടെ ആജ്ഞ അനുസരിച്ചാണ്’ എന്നു ബെഞ്ച് ചോദിച്ചത്. കോടതി ഉത്തരവു പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകാറുണ്ടെന്നും കോടതി ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഇതേ ഗൗരവം കാട്ടുമോയെന്നും ദവെ ചോദിച്ചു. പ്രശ്നം പരിശോധിക്കാമെന്നു വ്യക്തമാക്കിയ കോടതി, റജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. തുടർന്നാണ് ഇന്ന് ആദ്യ കേസായി ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. 

ഇതിനിടെ, റജിസ്ട്രിയുടെ സമീപനം മൂലം കേസ് നീണ്ടുപോകുന്നതു മറ്റൊരു അഭിഭാഷകനും കോടതിയുടെ ശ്രദ്ധയിൽപെടുത്തി. രണ്ടാഴ്ച കഴിഞ്ഞു ലിസ്റ്റ് ചെയ്യാൻ പറഞ്ഞ ഹർജി 8 ആഴ്ചയ്ക്കു ശേഷവും പരിഗണിക്കപ്പെട്ടില്ലെന്നും 20 കോടിയാളുകളെ ബാധിക്കുന്ന വിഷയമാണ് താൻ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച ഇതു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകളെ റജിസ്ട്രി മറികടക്കുന്നുവെന്ന വിമർശനം ജസ്റ്റിസ് അഭയ് എസ്. ഓക്കയും കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. നേരത്തേയും റജിസ്ട്രിയിൽനിന്നുള്ള ഇടപെടലുകൾ കേസുകളെ ബാധിക്കുന്നതിൽ ജഡ്ജിമാർ അസ്വസ്ഥത അറിയിച്ചിട്ടുണ്ട്.

റജിസ്ട്രിയും ലിസ്റ്റിങ്ങും

സെക്രട്ടറി ജനറലും റജിസ്ട്രാർമാരും ഡപ്യൂട്ടി റജിസ്ട്രാർമാരും അടക്കം സുപ്രീം കോടതിയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഭരണവിഭാഗമാണ് റജിസ്ട്രി. കോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഹർജികൾ പരിശോധിക്കുകയും പോരായ്മകൾ കക്ഷിയെ അറിയിക്കുകയും പരിഷ്കരിക്കാൻ സമയം അനുവദിക്കുകയും ചെയ്യുന്നത് റജിസ്ട്രിയുടെ ചുമതലകളിൽപ്പെടും.

പോരായ്മ പരിഹരിച്ചെത്തുന്ന ഹർജികൾ റജിസ്റ്റർ ചെയ്യപ്പെട്ടാൽ പെറ്റീഷൻ നമ്പർ ലഭിക്കും. സൂക്ഷ്മപരിശോധന നടത്തുന്ന വെരിഫിക്കേഷൻ സെക്‌ഷൻ പരിശോധിച്ചശേഷം ഹർജി ലിസ്റ്റിങ് വിഭാഗത്തിലെത്തും. ഏതു ദിവസം ഹർജി കോടതിയുടെ പരിഗണനയ്ക്കായി പട്ടികയിൽ പെടുത്തണം (ലിസ്റ്റിങ്) എന്ന് ഇവിടെയാണു നിശ്ചയിക്കുക. നിശ്ചിത ദിവസങ്ങളിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ പിന്നാലെയുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ പരിഗണിക്കപ്പെടും. 2019 മുതൽ കംപ്യൂട്ടർ അധിഷ്ഠിത ഓട്ടമേറ്റഡ് ലിസ്റ്റിങ് സംവിധാനമുണ്ട്. 

കേസ് ലിസ്റ്റിങ് വൈകിയാൽ ബന്ധപ്പെട്ട അഭിഭാഷകൻ ഇതു ചീഫ് ജസ്റ്റിസിന്റെ മുന്നിൽ ഉന്നയിക്കുന്ന രീതിയുണ്ട്. ഇതിനെ മെൻഷനിങ് എന്നു പറയും. ഇന്നലെ മറ്റൊരു കേസിന്റെ വാദത്തിനിടെയാണ് ദുഷ്യന്ത് ദവെ, അദാനി കേസ് ലിസ്റ്റ് ചെയ്യാത്തതു ചൂണ്ടിക്കാട്ടിയത്. അപ്പോൾ കോടതി ഇടപെടുകയായിരുന്നു.

English Summary:

Supreme Court pulls up registry for not listing Adani power case despite judicial order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com