ADVERTISEMENT

ഇന്ത്യന്‍ റിപ്പബ്ലിക് ഇന്ന് (2024 ജനുവരി 26) 74 വയസ് പൂര്‍ത്തിയാക്കി എഴുപത്തഞ്ചിലേക്ക് പ്രവേശിക്കുന്നു. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26-നാണ് റിപ്പബ്ലിക്കായത്. രാജ്യത്തെ പരമോന്നത ഭരണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പല സംഭവങ്ങളുടെയും സ്ഥാപനങ്ങളുടെയും വാര്‍ഷികം കൂടിയാണ് ജനുവരി 24, 25, 26, 28 തീയതികള്‍.

ഭരണഘടന പ്രാബല്യത്തില്‍

1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു. ഡൊമിനിയന്‍ ആയിരുന്ന ഇന്ത്യ ഇതോടെ റിപ്പബ്ലിക് ആയി. ഗവര്‍ണര്‍ ജനറലിനു പകരം പ്രസിഡന്‍റ് (രാഷ്ട്രപതി) രാഷ്ട്രത്തലവനായി. 1948 ജൂണ്‍ 21 മുതല്‍ സി. രാജഗോപാലാചാരി ആയിരുന്നു ഗവര്‍ണര്‍ ജനറല്‍. 

സത്യപ്രതിജ്ഞകളുടെ ദിനം

സത്യപ്രതിജ്ഞകളുടെ ദിനമായിരുന്നു 1950 ജനുവരി 26 വ്യാഴാഴ്ച. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ചീഫ് ജസ്റ്റിസും സ്പീക്കറും ഒരേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുക എന്ന അപൂര്‍വതയ്ക്ക് അന്ന് ദര്‍ബാര്‍ ഹാള്‍ സാക്ഷ്യം വഹിച്ചു. ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിനമായതിനാലാണ് അന്ന് പ്രത്യേകം സത്യപ്രതിജ്ഞകള്‍ നടന്നത്. ഇതിന് പുറമേ, രാജ്യമെങ്ങും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അന്നു സത്യപ്രതിജ്ഞ ചെയ്തു. തിരുകൊച്ചിയില്‍ മുഖ്യമന്ത്രി പറവൂര്‍ ടി. കെ. നാരായണപിളളയും മന്ത്രിമാരും ചീഫ് ജസ്റ്റീസ് സി. കുഞ്ഞുരാമനും രാജപ്രമുഖന്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ മുന്‍പാകെ സത്യപ്രതിജ്ഞചെയ്തു.

സമയം രാവിലെ 10.18

നിമിഷങ്ങളുടെ ഇടവേളയില്‍, പരസ്പരം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത സംഭവവും അരങ്ങേറി. ആദ്യം ഡോ. രാജേന്ദ്രപ്രസാദ് സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയുടെ സാന്നിദ്ധ്യത്തില്‍ ചീഫ് ജസ്റ്റിസ് ഹരിലാല്‍ ജെ. കാനിയായുടെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത്  പ്രസിഡന്‍റ് സ്ഥാനമേറ്റു. പിന്നാലെ പ്രധാനമന്ത്രിക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും തന്നെ സത്യപ്രതിജ്ഞ ചെയ്യിച്ച ചീഫ് ജസ്റ്റിസിനും പാര്‍ലമെന്‍റ് സ്പീക്കര്‍ക്കും പ്രസിഡന്‍റ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 8 മണിക്ക് സൈനിക പ്രകടനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി 10.18-ന് ഇന്ത്യയെ റിപ്പബ്ലിക് രാഷ്ട്രമായി പ്രഖ്യാപിച്ചു. പിന്നാലെ സത്യപ്രതിജ്ഞകളുടെ പരമ്പര.

ഭരണഘടനയിലെ ആദ്യ ഒപ്പ്

ഭരണഘടനയില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവും മറ്റും ഒപ്പുവച്ച ശേഷമാണ് ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദ് ഒപ്പുവച്ചത്. ആദ്യ ഒപ്പുകാരനാകേണ്ടതുകൊണ്ട് സ്ഥലപരിമിതിയുണ്ടായിട്ടും അദ്ദേഹം എല്ലാവര്‍ക്കും മുകളില്‍ തന്നെ ഒപ്പുവച്ചു. അതേസമയം ഹിന്ദി പതിപ്പില്‍ രാജേന്ദ്രപ്രസാദ് തന്നെയാണ് ആദ്യ ഒപ്പുകാരന്‍. നെഹ്രു രണ്ടാമനും. മലയാളി അംഗങ്ങള്‍ പലരും മലയാളത്തിലാണ് ഹിന്ദി പതിപ്പില്‍ ഒപ്പിട്ടിരിക്കുന്നത്. 

ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ 'ഭരണഘടനാശില്‍പി' എന്നു വിശേഷിപ്പിക്കപ്പെടുന്നു. രാസപ്രയോഗം ചെയ്ത കട്ടിക്കടലാസില്‍ എഴുതിയുണ്ടാക്കിയിരിക്കുന്ന ഭരണഘടന 1000 വര്‍ഷം കേടുകൂടാതെയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണിത്. ഭരണഘടനയില്‍ 74 വര്‍ഷത്തിനിടെ വന്നത് ആകെ 106 ഭേദഗതികള്‍. 

പ്രധാനമന്ത്രി മുഖ്യമന്ത്രി..!

'പ്രധാനമന്ത്രി'മാരാല്‍ സമ്പന്നമായിരുന്നു ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിലെയും നാട്ടുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ പ്രധാനമന്ത്രിയെന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറില്‍ പട്ടം താണുപിള്ള, പറവൂര്‍ ടി.കെ.നാരായണ പിള്ള, കൊച്ചിയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍, ടി.കെ. നായര്‍, ഇ. ഇക്കണ്ട വാര്യര്‍, തിരുകൊച്ചിയില്‍ വീണ്ടും പറവൂര്‍ ടി.കെ. നാരായണ പിള്ള എന്നിവരൊക്കെ 'പ്രധാനമന്ത്രി'മാരായിരുന്നു. ഇന്ത്യ റിപ്പബ്ലിക് ആയതോടെ അന്നത്തെ പ്രധാനമന്ത്രിമാരെല്ലാം  'മുഖ്യമന്ത്രി'മാരായി.

തിരഞ്ഞെടുപ്പു കമ്മിഷന്‍

1950 ജനുവരി 25ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഔപചാരികമായി രൂപവല്‍ക്കരിക്കപ്പെട്ടു. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയായിരുന്ന സുകുമാര്‍ സെന്നിനെ ആദ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി 1950 മാര്‍ച്ച് 21നു നിയമിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, നിയമസഭ, നിയമസമിതി തിരഞ്ഞെടുപ്പുകളുടെ ചുമതല വഹിക്കുന്നു. ജനുവരി 25 ദേശീയ സമ്മതിദായക ദിനം (National Voters’ Day) ആയി ആചരിക്കുന്നു.

കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി

ഭരണഘടന നിര്‍മാണസഭയുടെ  (കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി) അവസാന സമ്മേളനം 1950 ജനുവരി 24നായിരുന്നു. 1949 നവംബര്‍ 26നു പാസാക്കിയ ഭരണഘടനയില്‍ 13 മലയാളികള്‍ ഉള്‍പ്പെടെ 284 അംഗങ്ങള്‍ ഒപ്പുവച്ചു. ഡോ. രാജേന്ദ്രപ്രസാദിനെ ഇന്ത്യയുടെ ഇടക്കാല രാഷ്ട്രപതി (Provisional President) ആയി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ഭരണഘടന അനുസരിച്ചുള്ള ആദ്യത്തെ രണ്ടു തിരഞ്ഞെടുപ്പുകളിലും (1952, 1957) ഡോ. രാജേന്ദ്രപ്രസാദ് തന്നെയായിരുന്നു വിജയി. രാഷ്ട്രപതിസ്ഥാനം ഏറ്റവും കൂടുതല്‍ കാലം (12 വര്‍ഷം മൂന്നര മാസം) വഹിച്ചത് ഇദ്ദേഹമാണ്.

ബ്രിട്ടീഷ് ക്യാബിനറ്റ് മിഷന്‍ (1946) ഭരണഘടനാ നിര്‍മാണ സഭയായി നിര്‍ദേശിച്ചതനുസരിച്ച് രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലി (1946-1950) സ്വാതന്ത്ര്യത്തിനു ശേഷം നിയമനിര്‍മാണ സഭയായും (ഡൊമീനിയന്‍ അസംബ്ലി) പ്രവര്‍ത്തിച്ചു. ഫലത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാര്‍ലമെന്‍റ്. റിപ്പബ്ലിക്കായതോടെ താല്‍ക്കാലിക പാര്‍ലമെന്‍റ് (1950-1952) ആയി. 

പാര്‍ലമെന്‍റിലും പ്രവിശ്യാ നിയമസഭയിലും ഒരേ സമയം അംഗമായിരിക്കാന്‍ പാടില്ലെന്ന് പുതിയ ഭരണഘടന വ്യവസ്ഥ ചെയ്തതു മൂലം കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയിലെ പല അംഗങ്ങള്‍ക്കും ഇടക്കാല പാര്‍ലമെന്‍റില്‍ അംഗത്വം ലഭിച്ചില്ല. ഇരട്ട അംഗത്വമുള്ളവര്‍ക്ക് 1950 ജനുവരി 26ന് അംഗത്വം നഷ്ടമാകുന്നതുകൊണ്ട് ഈ സ്ഥാനത്തേക്ക് ജനുവരി 15നു മുന്‍പായി പുതിയ തിരഞ്ഞെടുപ്പു നടത്തി.

കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയിലെ മലയാളികള്‍

തിരുവിതാംകൂര്‍-കൊച്ചിയില്‍ നിന്നുള്ള പനമ്പിള്ളി ഗോവിന്ദമേനോന്‍, പട്ടം താണുപിള്ള, പി.എസ്. നടരാജപിള്ള, കെ.എ. മുഹമ്മദ്, ആര്‍. ശങ്കര്‍, ആനി മസ്ക്രീന്‍, പി.ടി. ചാക്കോ, മദ്രാസില്‍ നിന്നുള്ള ദാക്ഷായണി വേലായുധന്‍, അമ്മു സ്വാമിനാഥന്‍, പി. കുഞ്ഞിരാമന്‍, ബി. പോക്കര്‍, എ. കരുണാകര മേനോന്‍ യുണൈറ്റഡ് പ്രോവിന്‍സില്‍ നിന്നുള്ള ഡോ. ജോണ്‍ മത്തായി എന്നിവരാണ് ഭരണഘടനയില്‍ ഒപ്പിട്ട 13 മലയാളികള്‍. എ. അച്യുതന്‍, ആര്‍.വി. തോമസ് (ഇരുവരും തിരുവിതാംകൂര്‍), ഇ. ജോണ്‍ ഫീലിപ്പോസ് (തിരു-കൊച്ചി), കെ. മാധവമേനോന്‍ (മദ്രാസ്), സര്‍ദാര്‍ കെ.എം. പണിക്കര്‍ (ബിക്കാനിര്‍) എന്നീ മലയാളി അംഗങ്ങള്‍ ഒപ്പിടുന്നതിനു മുന്‍പ് രാജിവച്ചു. 

പലപ്പോഴായി അംഗങ്ങളായ ആകെയുള്ള 17 വനിതകളില്‍ ഒപ്പിട്ട 11 പേരില്‍ മൂന്നും മലയാളികളായിരുന്നു. ആനി മസ്ക്രീന്‍, ദാക്ഷായണി വേലായുധന്‍, അമ്മു സ്വാമിനാഥൻ എന്നിവരെ കൂടാതെ ദുർഗാഭായ് ദേശ്മുഖ്, ഹൻസ ജീവരാജ് മേത്ത, സുചേത കൃപലാനി, പൂർണിമ ബാനർജി, കമലാ ചൗധരി, ബീഗം ഐജാസ് റസൂൽ, രാജ്കുമാരി അമൃത് കൗർ, രേണുക റായ് എന്നിവരാണ് ഒപ്പുവച്ചത്. മാലതി ചൗധരി, സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, ലീലാ റായ് എന്നിവർ ഇടയ്ക്കുവച്ച് അംഗത്വമൊഴിഞ്ഞവരാണ്. സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബീഗം ശയ്ഷ്ടാ സുഹ്രവർദി ഇക്രമുള്ളാ (ബംഗാൾ), ബീഗം ജഹനാരാ ഷാനവാസ് (പഞ്ചാബ്) അംഗത്വം സ്വീകരിക്കാതെ വിഭജനത്തെ തുടർന്ന് പാകിസ്ഥാൻ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി അംഗങ്ങളായി.

ഇടക്കാല പാര്‍ലമെന്‍റ് രൂപീകരണം

1950 ജനുവരി 26ന് ഇടക്കാല പാര്‍ലമെന്‍റ് (Provisional Parliament) നിലവില്‍ വന്നു. ജനുവരി 28നു പ്രഥമ സമ്മേളനം. തുടക്കത്തില്‍ 296 അംഗങ്ങള്‍; പിന്നീട് 313 പേരായി. രണ്ട് മലയാളികൾ ഉൾപ്പെടെ 11 വനിതകൾ ഉണ്ടായിരുന്നു. 1952 ഏപ്രില്‍ 17 വരെ നിലനിന്നു. ഇന്ത്യയുടെ നിയമനിര്‍മാണ സഭകളുടെ ചരിത്രത്തില്‍ "പാര്‍ലമെന്‍റ്" (Parliament of India)  എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ആദ്യ സ്ഥാപനം. ഗണേശ് വാസുദേവ് മവ്ലങ്കര്‍ സ്പീക്കര്‍. നേരത്തെ കേന്ദ്രനിയമസഭാ പ്രസിഡന്‍റും കോണ്‍സിറ്റ്യൂവന്‍റ് അസംബ്ലി (ലെജിസ്ലേറ്റീവ്) സ്പീക്കറും ആയിരുന്ന അദ്ദേഹം പിന്നീട് ഒന്നാം ലോക്സഭയുടെ സ്പീക്കര്‍ ആയി. പുതിയ ഭരണഘടന പ്രകാരം പൊതുതിരഞ്ഞെടുപ്പു നടത്തി രാജ്യസഭയും ലോക്സഭയും ഉള്‍പ്പെടുന്ന പാര്‍ലമെന്‍റ് രൂപീകരിക്കുന്നതു (1952 ഏപ്രില്‍ 3, 17) വരെ ഇടക്കാല പാര്‍ലമെന്‍റ് പ്രവര്‍ത്തിച്ചു.

ഇടക്കാല പാര്‍ലമെന്‍റിലെ മലയാളികള്‍

സി.ആര്‍. ഇയ്യുണ്ണി, എസ്. ശിവന്‍ പിള്ള, പി.കെ. ലക്ഷ്മണന്‍, വി.സി. അഹമ്മദുണ്ണി, കെ.എ. ദാമോദരമേനോന്‍, എന്‍. അലക്സാണ്ടര്‍, ആര്‍. വേലായുധന്‍ എന്നിവരായിരുന്നു ഇടക്കാല പാര്‍ലമെന്‍റിലെ തിരു-കൊച്ചി അംഗങ്ങള്‍. മലബാര്‍ പ്രദേശം ഉള്‍പ്പെട്ട പഴയ മദ്രാസ് സംസ്ഥാനത്തുനിന്ന് ദാക്ഷായണി വേലായുധന്‍, അമ്മു സ്വാമിനാഥന്‍, പി. കുഞ്ഞിരാമന്‍, എ. കരുണാകര മേനോന്‍, ഇ. മൊയ്തു മൗലവി, ഉത്തര്‍പ്രദേശിന്‍റെ പ്രതിനിധിയായി ഡോ. ജോണ്‍ മത്തായി എന്നീ മലയാളികളും ഇടക്കാല പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു. ആകെ 12 മലയാളികള്‍. ശിവന്‍ പിള്ള ഇപ്പോഴത്തെ തമിഴ്നാടിന്‍റെ ഭാഗമായ തെക്കന്‍ തിരുവിതാംകൂറുകാരനാണ്.

സുപ്രീം കോടതി

ഇന്ത്യയിലെങ്ങും പരമാധികാരമുള്ള സുപ്രീം കോടതി 1950 ജനുവരി 26നു നിലവില്‍ വന്നു. 1950 ജനുവരി 28 പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഉദ്ഘാടനം നടന്നു. 1958 വരെ ഇവിടെയാണ് സുപ്രീംകോടതി പ്രവര്‍ത്തിച്ചിരുന്നത്. 1937ല്‍ സ്ഥാപിതമായ ഫെഡറല്‍ കോടതിക്കു പരിമിതമായ അധികാരം മാത്രമാണുണ്ടായിരുന്നത്. ഫെഡറല്‍ കോടതിയുടെ അവസാനത്തെയും സുപ്രീംകോടതിയുടെ ആദ്യത്തെയും ചീഫ് ജസ്റ്റിസ് ഹരിലാല്‍ ജെ. കാനിയാ ആയിരുന്നു.

English Summary:

Republic of India turns 74

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com