ADVERTISEMENT

ന്യൂഡൽഹി ∙ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇ.ഡി കസ്റ്റഡിയിൽ ജെഎംഎം എംഎൽഎമാർക്കൊപ്പം ഗവർണറെ കണ്ട് സോറൻ രാജിക്കത്ത് നൽകി. പിന്നാക്കക്ഷേമ, ഗതാഗതമന്ത്രി ചംപയ് സോറനെ (67) പുതിയ മുഖ്യമന്ത്രിയായി നിർദേശിച്ച് 43 എംഎൽഎമാരുടെ പിന്തുണക്കത്ത് ഭരണസഖ്യം ഗവർണർ സി.പി.രാധാകൃഷ്ണനു നൽകിയെങ്കിലും തീരുമാനം അറിയിക്കാതെ അദ്ദേഹം അവരെ മടക്കിയയച്ചു.

പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തു. 81 അംഗ നിയമസഭയിൽ 47 പേരുടെ പിന്തുണയുണ്ടെന്നു ജെഎംഎം– കോൺഗ്രസ്– ആർജെഡി സഖ്യം അവകാശപ്പെടുന്നു. 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്. 

റാഞ്ചിയിലെ വസതിയിൽ ഹേമന്ത് സോറന്റെ ചോദ്യംചെയ്യൽ ഇന്നലെ ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 9 വരെ നീണ്ടു. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയുണ്ടായില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ഇ.ഡിയുടെ കസ്റ്റഡിയിലാണ് സോറൻ രാജ്ഭവനിലെത്തിയത്.

കഴിഞ്ഞദിവസം ഡൽഹിയിലെ വസതിയിൽനിന്ന് ഇ.ഡി പിടിച്ചെടുത്ത പണവും ആഡംബര കാറുകളും തന്റേതല്ലെന്നു കാട്ടി ഇന്നലെ രാവിലെ സോറൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ പട്ടികവിഭാഗ സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു.

അറസ്റ്റ് ആദിവാസിഭൂമി തട്ടിയ കേസിൽ

വ്യാജരേഖ ചമച്ച് 2020– 22ൽ ആദിവാസി ഭൂമി തട്ടിയെടുത്ത കേസിലാണ് ഹേമന്ത് സോറന്റെ അറസ്റ്റ്. മറ്റു രണ്ടു കേസുകൾ കൂടി ഇ.ഡി അന്വേഷിക്കുന്നുണ്ട്. 

1) 2021 ൽ റാഞ്ചിയിലെ അംഗാരയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി.

2) സ്വന്തം മണ്ഡലമായ ബർഹൈതിൽ അനധികൃത ഖനനത്തിൽ പങ്കാളിയായി.

മുഖ്യമന്ത്രിയായിരിക്കെ ഖനനക്കരാർ നേടിയതിനു സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. 

ഉദ്വേഗങ്ങളുടെ രാത്രി

ഉച്ചയ്ക്ക് 1.30: ചോദ്യംചെയ്യൽ തുടങ്ങുന്നു.

രാത്രി 9.00: ചോദ്യംചെയ്യൽ അവസാനിച്ചു. അറസ്റ്റ് ഉറപ്പായി. 

9.15: ഇ.ഡിയുടെ കസ്റ്റഡിയിൽ ഗവർണറെ കണ്ട് ഹേമന്ത് സോറൻ രാജി നൽകി.

9.33: ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തു.

English Summary:

Enforcement Directorate arrests Hemant Soren after he resgns as Jharkhand chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com