അർധരാത്രി ക്ഷണം; ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Mail This Article
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒരു ദിവസം നീണ്ട അനിശ്‌ചിതത്വത്തിനൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് ഗവർണർ സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. 10 ദിവസത്തിനകം നിയമസഭയിൽ വിശ്വാസവോട്ട് നേടണം. ബുധനാഴ്ച അറസ്റ്റിലാകും മുൻപ് ഗവർണറെ സന്ദർശിച്ച ഹേമന്ത് സോറൻ തന്റെ പിൻഗാമിയായി ചംപയിയുടെ പേര് നിർദേശിച്ചിരുന്നു.
മുഖ്യമന്ത്രിയാകാൻ അവകാശവാദമുന്നയിച്ച് 2 തവണ ചംപയ് ഗവർണറെ കണ്ടെങ്കിലും അദ്ദേഹം തീരുമാനം പിന്നത്തേക്കു മാറ്റിയത് സംസ്ഥാനത്ത് ഭരണപ്രതിസന്ധിക്ക് വഴിവച്ചു. 42 എംഎൽഎമാർക്കൊപ്പം ചംപയ് ഇന്നലെ വൈകിട്ട് രാജ്ഭവനിലെത്തിയെങ്കിലും ഫലമുണ്ടായില്ല.
ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും സത്യപ്രതിജ്ഞ അനുവദിക്കാത്ത ഗവർണർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ഭരണപക്ഷം രംഗത്തുവന്നു. കഴിഞ്ഞ ദിവസം ബിഹാറിൽ ഇന്ത്യ മുന്നണി വിട്ട നിതീഷ് കുമാർ 6 മണിക്കൂറിനുള്ളിൽ എൻഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തപ്പോൾ ജാർഖണ്ഡിൽ 24 മണിക്കൂർ പിന്നിട്ടിട്ടും സത്യപ്രതിജ്ഞ അനുവദിക്കാത്തത് അനീതിയാണെന്ന് ജെഎംഎം ആരോപിച്ചു.
സത്യപ്രതിജ്ഞ വൈകിച്ച് അധികാരം പിടിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയിൽ എംഎൽഎമാരെ ഹൈദരാബാദിലേക്ക് അയയ്ക്കാൻ രാത്രി 9 മണിയോടെ ഭരണപക്ഷം ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി. സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ അർധരാത്രിയോടെ ചംപയ് സോറന് ഗവർണറുടെ ക്ഷണം ലഭിച്ചു.
ഹർജി ഇന്ന് പരിഗണിക്കും
∙ കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഹേമന്ത് സോറനെ കോടതി ഇന്നലെ ഒരുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.