ADVERTISEMENT

ചെന്നൈ ∙ സസ്പെൻസിനു വിരാമമിട്ട് തമിഴ് സൂപ്പർ താരം വിജയ്‌ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. കരാർ ഒപ്പിട്ട സിനിമകൾ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നറിയിച്ച നടൻ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആർക്കും പിന്തുണ നൽകില്ലെന്നും വ്യക്തമാക്കി.

‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന സജീവമാണെങ്കിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തി ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം) പ്രഖ്യാപിച്ചത്. ആരാധക സംഘടനയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തിയാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. 

ഭരണത്തിലെ കെടുകാര്യസ്ഥത, അഴിമതി, ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്കാരം എന്നിവ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. 1984ൽ പിതാവ് എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത സിനിമയിലൂടെ ബാലനടനായി തുടങ്ങി മൂന്നു പതിറ്റാണ്ടായി തമിഴകത്തു നിറഞ്ഞു നിൽക്കുന്ന നടൻ 2009ലാണ് ആരാധക സംഘത്തെ കൊടിയും ചിഹ്നവുമുള്ള രാഷ്ട്രീയ പാർട്ടിക്കു സമാനമായ ‘വിജയ് മക്കൾ ഇയക്ക’മാക്കിയത്.

ഡിഎംകെ, അണ്ണാഡിഎംകെ സർക്കാരുകളോടുള്ള വിയോജിപ്പ് സിനിമയിലും പുറത്തും പ്രകടിപ്പിച്ച അദ്ദേഹം ജിഎസ്ടിയെ വിമർശിച്ച് ബിജെപിയോടും കൊമ്പു കോർത്തിരുന്നു. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. ടിവിവി എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രത്തിലൂടെ അഭിനയത്തോട് വിട പറഞ്ഞ് സംസ്ഥാന പര്യടനം നടത്തി 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പദ്ധതി. 

English Summary:

Actor Vijay quit acting and turned to politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com