ഗ്യാൻവാപിയിലെ പൂജ: ഹൈക്കോടതി സ്റ്റേയില്ല
Mail This Article
ലക്നൗ ∙ വാരാണസി ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ ഭൂഗർഭ അറയിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ ഹിന്ദുവിഭാഗത്തിനു ജില്ലാ കോടതി നൽകിയ അനുമതി സ്റ്റേ ചെയ്യാൻ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചു. ഹർജി ഈമാസം ആറിനു പരിഗണിക്കാൻ മാറ്റി.
വ്യാസ്ജി കാ തെഹ്ഖാനയിൽ റിസീവർ ഭരണം ഏർപ്പെടുത്തിയ ജനുവരി 17ലെ ഉത്തരവ് ഹർജിയിൽ ഉൾപ്പെടുത്താതിരുന്നത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്ന്, ഹർജി പരിഷ്കരിക്കാൻ 6 വരെ കോടതി സമയം അനുവദിച്ചു.
മേഖലയിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ യുപി സർക്കാരിനോടു ജസ്റ്റിസ് രോഹിത് ആർ.അഗർവാൾ നിർദേശിച്ചു. ജില്ലാ കോടതിയുടെ ഉത്തരവ് വന്ന ബുധനാഴ്ച രാത്രി തന്നെ പൂജ നടത്തിയിരുന്നു. 7 ദിവസം സമയമുണ്ടായിട്ടും വിധി നടപ്പാക്കാൻ ജില്ലാ ഭരണകൂടം തിടുക്കം കാട്ടുന്നതായി സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു.
മുസ്‌ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി ∙ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ പൂജ അനുവദിച്ചുള്ള വാരാണസി ജില്ലാ കോടതിവിധി തിടുക്കത്തിലുള്ളതാണെന്നും വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണുമെന്നും ആശങ്കകൾ വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനു കത്തയയ്ക്കുമെന്നും അവർ വ്യക്തമാക്കി.
രാജ്യത്ത് തർക്കങ്ങൾ രൂക്ഷമാകാതിരിക്കാൻ 1991 ലെ ആരാധനാസ്ഥല നിയമം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്നും ബോർഡ് ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളിൽ 1947 ഓഗസ്റ്റ് 15ലെ സ്ഥിതി തുടരണമെന്നു നിർദേശിക്കുന്ന നിയമമാണിത്.