ADVERTISEMENT

ന്യൂഡൽഹി ∙ പതിനൊന്നു ദിവസം മുൻപ് കർപൂരി ഠാക്കൂറിന് ഭാരതരത്നം പ്രഖ്യാപിച്ചപ്പോൾ എൽ.കെ.അഡ്വാനിയുടെ പേരുകൂടി ഉൾപ്പെടുത്താത്തതിന്റെ കാരണമെന്ത് എന്നത് വലിയ ചോദ്യമാണ്.  വീണ്ടുവിചാരത്താലുണ്ടായ തീരുമാനമെന്ന് അഡ്വാനിക്കുള്ള ബഹുമതി വിമർശിക്കപ്പെട്ടാൽ ആക്ഷേപം പറയാനാവില്ല. മുതിർന്ന നേതാക്കളെ വിലമതിക്കുന്നവരെ  പിണക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന സമീപനം വ്യക്തമാക്കുന്നതാണ് ഇന്നലത്തെ തീരുമാനമെന്നാണു ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് അഡ്വാനിയെ ക്ഷണിച്ചതും വീണ്ടുവിചാരത്താലുള്ള നടപടിയായിരുന്നു. പ്രായാധിക്യം പരിഗണിക്കുമ്പോൾ അദ്ദേഹം പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നാണു ക്ഷേത്ര ട്രസ്റ്റ് ആദ്യം തീരുമാനിച്ചത്. അതു വിവാദമായതിന്റെ പിറ്റേന്ന് ക്ഷണക്കത്തുമായി വിഎച്ച്പി നേതാക്കൾ അഡ്വാനിയുടെ വീട്ടിലെത്തി. 2020ൽ രാമക്ഷേത്ര ഭൂമി പൂജയിലും അഡ്വാനി പങ്കെടുത്തില്ല. കോവിഡ് പ്രോട്ടോക്കോൾ ആയിരുന്നു അതിനു പറഞ്ഞ കാരണം. 

‘കമണ്ഡൽ‍ രാഷ്ട്രീയം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന അയോധ്യ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായിരുന്നു അഡ്വാനി. കർപൂരി ഠാക്കൂർ ‘മണ്ഡൽ രാഷ്ട്രീയ’ത്തിന്റെ വക്താവും. കമണ്ഡലിനും മണ്ഡലിനും ആദരം നൽകുന്നതായി രണ്ടു നേതാക്കൾക്കുള്ള മോദി സർക്കാരിന്റെ ബഹുമതി. 

ബിജെപിയുടെ മറ്റൊരു സ്ഥാപക നേതാവായിരുന്ന മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് 2015ൽ ആണ് ഭാരതരത്നം നൽകിയത്. ആ വർഷം അഡ്വാനിക്ക് പത്മവിഭൂഷൺ നൽകി. 2019ൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കു ഭാരതരത്നം ലഭിച്ചു.

2015ൽതന്നെയാണ് വാജ്പേയിയും അഡ്വാനി ഉൾപ്പെടെ ഏതാനും പേരെയും ഉൾപ്പെടുത്തി ബിജെപി മാർഗദർശക് മണ്ഡൽ രൂപീകരിച്ചത്.  ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ലാത്ത മണ്ഡലിൽ നിലവിൽ അഡ്വാനിക്കു പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുരളി മനോഹർ ജോഷിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉൾപ്പെടുന്നു. 

ബിജെപിയുടെ വളർച്ചയ്ക്കൊപ്പം രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റത്തിനും കാരണമായെന്നാണ് അഡ്വാനിയുടെ 1990ലെ രഥയാത്ര വിലയിരുത്തപ്പെട്ടിട്ടുള്ളത്. ബാബറി മസ്ജിദ് തകർക്കുന്നതിലേക്കു നയിച്ചതെന്ന വിശേഷണം ഈ രഥയാത്രയ്ക്കുണ്ട്. എങ്ങനെ പര്യവസാനിക്കുമെന്നു മനസ്സിലാക്കാൻ സാധിച്ചിരുന്നെങ്കിൽ താൻ‍ അയോധ്യയിലേക്കു പോകില്ലായിരുന്നുവെന്ന് അഡ്വാനി പിന്നീട് പറഞ്ഞു; മസ്ജിദ് തകർക്കപ്പെട്ടതിൽ പരസ്യമായ ഖേദപ്രകടനവും നടത്തി. 

ബിജെപിയിൽ മോദിയുടെ വളർച്ചയ്ക്കു നിർണായക പിന്തുണ നൽകിയ വ്യക്തിയെന്ന വിശേഷണം അഡ്വാനിക്കുണ്ട്. 2002ൽ ഗുജറാത്ത് കലാപശേഷം മോദി മുഖ്യമന്ത്രിപദത്തിൽ തുടരുന്നതിനു നൽകിയ പിന്തുണയാണ് അതിനു പ്രധാന കാരണം. 2009ൽ അഡ്വാനി പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന പ്രതീതിയോടെയാണു ബിജെപി പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്. 2014ലെ തിരഞ്ഞെടുപ്പിൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെ അഡ്വാനി ശക്തമായി എതിർത്തു. അത് ഇരുവരുമായുള്ള ബന്ധത്തെ ബാധിച്ചു. 2015 നവംബറിൽ  ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടപ്പോൾ നേതൃത്വത്തെ വിമർശിച്ച് അഡ്വാനിയും ജോഷിയും മറ്റും പ്രസ്താവനയുമിറക്കി.  

∙ ഇക്കാലത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞരിലൊരാളാണ് രാജ്യവികസനത്തിൽ മഹത്തായ പങ്കുവഹിച്ച എൽ.കെ. അഡ്വാനി. - പ്രധാനമന്ത്രി നരേന്ദ്ര മോദി

English Summary:

what BJP targets while giving Bharat Ratna to LK Advani after Karpuri Thakur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com