ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നും ഭരണഘടനയിൽ നിന്നു മതനിരപേക്ഷത എന്ന വാക്ക് എടുത്തുകളയണമെന്നും ബിജെപി എംപി സത്യപാൽ സിങ് ലോക്സഭയിൽ ആവശ്യപ്പെട്ടു. ഭരണകൂടം മതത്തിൽ നിന്നു വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി പൂജാരിയാകുന്നതു ഭരണഘടനയ്ക്കു ഭീഷണിയാണെന്നും പിന്നീടു പ്രസംഗിച്ച കോൺഗ്രസ് എംപി ബെന്നി ബഹനാൻ തിരിച്ചടിച്ചു. 

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കവേയായിരുന്നു ബാഗ്പത് എംപിയും മുംബൈ മുൻ പൊലീസ് കമ്മിഷണറുമായിരുന്ന സത്യപാൽ സിങ്ങിന്റെ ആവശ്യം. മതത്തിന്റെ പേരിൽ രാജ്യത്തെയും ഭാഷയുടെ പേരിൽ സംസ്ഥാനങ്ങളെയും കോൺഗ്രസ് വിഭജിച്ചു. പിന്നീട് ജാതിയുടെ പേരിൽ വിഭജിച്ചു. ഭരണഘടനയിൽ ‘മതനിരപേക്ഷത’ എന്ന വാക്കു ചേർത്ത് കോൺഗ്രസ് പാപം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുളള ശ്രമം രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ കണ്ടെന്നും ഭരണഘടനയോടുള്ള അവഹേളനമാണു പ്രധാനമന്ത്രി നടത്തിയതെന്നും ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച ബെന്നി ബഹനാൻ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും ഉയർത്തിപ്പിടിക്കാൻ മറ്റാരേക്കാളും എംപിമാർക്കു ബാധ്യതയുണ്ട്. മോദിയുടെ ഗാരന്റിയെക്കുറിച്ചു വീമ്പിളക്കുന്നവർ മണിപ്പുരിന് എന്തു ഗാരന്റിയാണു നൽകുന്നത്? രാഷ്ട്രീയവും മതവും ഇടകലർത്തുന്നത് രാജ്യത്തിനു ഭീഷണിയാണ്. ഗാന്ധിജി മതത്തെ ദേശസ്നേഹം വളർത്താനുപയോഗിച്ചില്ലെന്നും ബെന്നി പറഞ്ഞു. പ്രസംഗത്തിനിടെ ബെന്നി ചില വ്യവസായികളുടെ പേരുദ്ധരിച്ചത് സ്പീക്കർ രേഖകളിൽ നിന്നു നീക്കം ചെയ്തു. 

English Summary:

BJP MP Satyapal Singh demanded in Lok Sabha to remove the word secularism from the constitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com