പൗരത്വ ഭേദഗതി തിരഞ്ഞെടുപ്പിനുമുൻപ്: അമിത് ഷാ
Mail This Article
ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമം ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. നിയമം 2019 ൽ പാസാക്കിയതാണ്; ചട്ടങ്ങൾ തയാറായാൽ ഉടൻ നടപ്പാക്കും.
‘‘ഈ നിയമം ആരെയും പുറത്താക്കാനോ പൗരത്വം റദ്ദാക്കാനോ അല്ല. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം നേരിട്ട് ഇന്ത്യയിലെത്തുന്ന ന്യൂനപക്ഷങ്ങൾക്കു പൗരത്വം കൊടുക്കാനുള്ളതാണ്’’– ഇ.ടി.നൗ ചാനലിന്റെ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ അമിത് ഷാ പറഞ്ഞു. മുസ്‌ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ നിയമത്തിനെതിരെ ഇളക്കിവിടുകയാണെന്നും അഭിപ്രായപ്പെട്ടു.
ഏകവ്യക്തിനിയമം ഭരണഘടനാപരമായ അജൻഡയാണ്. അനുയോജ്യ സമയത്തു നടപ്പാക്കാമെന്നു പറഞ്ഞ് ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവടക്കമുള്ളവർ ഈ അജൻഡയിൽ ഒപ്പിട്ടിട്ടുണ്ട്. വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തിയേ നിയമം നടപ്പാക്കൂ. മതനിരപേക്ഷ രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള നിയമം പാടില്ലെന്നാണ് ബിജെപിയുടെ നയം. ജനസംഘത്തിന്റെ കാലം മുതൽക്കുള്ള അജൻഡയാണ് ഏകവ്യക്തിനിയമം. എല്ലാ സംസ്ഥാനങ്ങളും ഉത്തരാഖണ്ഡ് മാതൃകയിൽ നിയമം നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നതായും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടും. എൻഡിഎ വിട്ടുപോയ അകാലിദൾ അടക്കമുള്ള കക്ഷികളുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.