ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം. 

150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 2020–21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു. 

എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ്  12 ആവശ്യങ്ങളിൽ പ്രധാനം. 

ചെങ്കോട്ട അടച്ചു

മുൻകരുതലെന്ന നിലയിൽ ചെങ്കോട്ട അടച്ചു. ബാരിക്കേഡുകൾ മൂലം ഡൽഹിയിലും ഗതാഗതം സ്തംഭിച്ചു. കർഷകരെ അറസ്റ്റ് ചെയ്തുപാർപ്പിക്കാൻ ഡൽഹിയിലെ ഭവാന മൈതാനം താൽക്കാലിക ജയിലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളി. സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാ പൗരർക്കും അവകാശമുണ്ടെന്നും ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് പറഞ്ഞു.

താങ്ങുവില ഉറപ്പു നൽകി കോൺഗ്രസ്

ന്യൂഡൽഹി ∙ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ വിളകൾക്കു മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള താങ്ങുവില ഉറപ്പാക്കുമെന്നും 15 കോടി കർഷക കുടുംബങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നും രാഹുൽ പറഞ്ഞു. ഉൽപാദനച്ചെലവിനു പുറമേ അതിന്റെ 50 % കൂടി ചേർത്തുള്ള വിലയാണു താങ്ങുവിലയായി  കമ്മിഷൻ ശുപാർശ ചെയ്തത്.

English Summary:

Farmers Protest: Protest again after non-fulfillment of promises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com