ADVERTISEMENT

ന്യൂഡൽഹി ∙ മൂന്നാം വട്ടം അധികാരത്തിലേക്കുള്ള ബിജെപിയുടെ കുതിപ്പിനു രണ്ടാം വട്ട കർഷക സമരം വിനയാകുമോ? രാമക്ഷേത്ര നിർമാണത്തോടെ ഹിന്ദി ഹൃദയഭൂമി കയ്യിലെടുത്തുവെന്നുറപ്പിച്ചു നീങ്ങുന്ന ബിജെപിക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ പര്യാപ്തമാണ് അനുദിനം ചൂടുപിടിക്കുന്ന കർഷക സമരം.

കാരണം, കഴിഞ്ഞ 10 വർഷത്തിനിടെ തീരുമാനങ്ങളിൽനിന്നു പിൻവാങ്ങില്ലെന്ന മോദി സർക്കാരിന്റെ നിലപാട് ഇളകി വീണതു കർഷകർക്കു മുൻപിലാണ്. 3 വർഷം മുൻപ് ഡൽഹിയുടെ അതിർത്തിയിൽ കൊടുംതണുപ്പിനെയും കോവിഡിനെയും വെല്ലുവിളിച്ച് ഉറച്ചുനിന്ന കർഷക വീര്യത്തിനു മുൻപിൽ പ്രധാനമന്ത്രിക്കും ബിജെപിക്കും നിലപാടു മാറ്റേണ്ടി വന്നു. ഖലിസ്ഥാൻ ബന്ധമടക്കം ആരോപിച്ച് ദിശ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. 

വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കുന്നുവെന്നും കർഷക ആവശ്യങ്ങൾ അംഗീകരിക്കുന്നുവെന്നും മോദി പ്രസ്താവന നടത്തിയത് 2021 നവംബർ 19നാണ്. അന്നു വാഗ്ദാനം നൽകിയ കുറഞ്ഞ താങ്ങുവില, നിയമാനുസൃതമാക്കണമെന്ന് ആവശ്യപ്പെട്ടാണു വീണ്ടും സമരം തുടങ്ങിയത്. അന്നു താങ്ങുവില പഠിക്കാനേൽപിച്ച സമിതി കൊണ്ട് ഗുണമുണ്ടായിട്ടില്ലെന്നു കർഷകർ ആരോപിക്കുന്നു. 

പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് ഇത്തവണയും സമരമുഖത്ത്. മൂന്നിടത്തും നേട്ടങ്ങളുണ്ടാക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. ബിജെപിയുടെ ദേശീയ നിർവാഹക സമിതിയടക്കമുള്ള യോഗങ്ങൾ ഈയാഴ്ച അവസാനം നടക്കാനിരിക്കെ, തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ നിന്നു മാറി കർഷക രോഷമടക്കാനുള്ള വഴികൾ പാർട്ടിക്കു തേടേണ്ടി വരും. 

എങ്ങനെ ബാധിക്കും കർഷക സമരം?

∙ പഞ്ചാബ്: കഴിഞ്ഞ തവണ 13 ൽ 2 സീറ്റു നേടിയ ബിജെപി ഇത്തവണ മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരിന്ദർ സിങ്, പിസിസി അധ്യക്ഷനായിരുന്ന സുനിൽ ഝാക്കർ എന്നിവരെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദളിനെ തിരിച്ചു കൊണ്ടുവരാനുള്ള പിന്നാമ്പുറ ചർച്ചകൾ തകൃതിയായി നടക്കുന്നു. അതിനിടയിൽ വന്ന കർഷക സമരം പഞ്ചാബിൽ നേട്ടം കൊയ്യാനുള്ള നീക്കത്തിനു തടസ്സമാകും.

∙ ഹരിയാന: ഇടഞ്ഞു നിൽക്കുന്ന സഖ്യകക്ഷി ജെജെപിക്കു കർഷകർക്കൊപ്പമല്ലാതെ നിലപാടെടുക്കാൻ കഴിയില്ല. കഴിഞ്ഞ തവണ പത്തിൽ പത്തും നേടിയ ഹരിയാനയിൽ സമരം മത്സരം കടുപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും അധികം ദൂരമില്ല.

∙ രാജസ്ഥാൻ: ജാട്ട് കർഷകർ സമരത്തിനു പിന്തുണ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ അവിടെ 25ൽ ഒരു സീറ്റൊഴികെ നേടിയത് ബിജെപിയാണ്.

∙ പശ്ചിമ യുപി: എസ്പി ശക്തികേന്ദ്രങ്ങളായ രണ്ടോ മൂന്നോ സീറ്റുകളല്ലാതെ മറ്റെല്ലാം ബിജെപിയാണു ജയിച്ചത്. ഉപതിരഞ്ഞെടുപ്പുകളിൽ എസ്പിയുടെ സീറ്റുകളിലും ബിജെപി ജയിച്ചു. എന്നിട്ടും ഒന്നാം കർഷക സമരത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ യുപിയിൽ എസ്പി നേട്ടമുണ്ടാക്കി. ലോക്സഭയിൽ അതാവർത്തിക്കാതിരിക്കാൻ ആർഎൽഡിയെ ഇന്ത്യ മുന്നണിയിൽനിന്ന് അടർത്തിയെടുത്ത ആശ്വാസത്തിനിടയ്ക്കാണു സമരം.

English Summary:

Will the second farmers' strike be a hindrance to the BJP's rise to power for the third time?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com