ADVERTISEMENT

ശ്രീനഗർ / ന്യൂഡൽഹി ∙ കശ്മീരിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി. ‘ഇന്ത്യ’ മുന്നണിയിൽ കോൺഗ്രസുമായി അകലുന്ന മൂന്നാമത്തെ പാർട്ടിയാണിത്. സീറ്റ് വിഭജനത്തിന്റെ പേരിൽ ബംഗാളിൽ തൃണമൂലും പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസുമായി കൊമ്പുകോർത്തിരുന്നു. ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കുന്നതിൽ സജീവമായി ഇടപെട്ട ഫാറൂഖ് അബ്ദുല്ല സീറ്റ് വിഭജനത്തിനില്ലെന്നു തീർത്തുപറഞ്ഞത് മുന്നണിക്കു തിരിച്ചടിയായി.

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ ഫാറൂഖിന് എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതിനു പിന്നാലെയാണു നയംമാറ്റം. മുന്നണി രൂപീകരിക്കാൻ മുൻകയ്യെടുത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തേതന്നെ ബിജെപിയോടൊപ്പം പോയി. യുപിയിലെ ആർഎൽഡിയും സഖ്യം ഉപേക്ഷിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കശ്മീരിലെ 6 സീറ്റിൽ മൂന്നെണ്ണം വീതം നാഷനൽ കോൺഫറൻസും ബിജെപിയും ജയിച്ചിരുന്നു.

ബിജെപി ജയിച്ച സീറ്റുകൾ തിരിച്ചുപിടിക്കാൻ ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഫാറൂഖ് ഈയിടെ ആവശ്യപ്പെട്ടിരുന്നു. നാഷനൽ കോൺഫറൻസ്, കോൺഗ്രസ് എന്നിവയ്ക്കു പുറമേ മെഹബൂബ മുഫ്തിയുടെ പിഡിപിയും മുന്നണിയിലുണ്ട്. പുതിയ സാഹചര്യത്തിൽ പിഡിപിയും സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കിയേക്കും. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇതു വഴിയൊരുക്കും. ഇതിനിടെ, നാഷനൽ കോൺഫറൻസ് എൻഡിഎ മുന്നണിയിൽ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചെങ്കിലും പാർട്ടി വൃത്തങ്ങൾ നിഷേധിച്ചു. സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും നാഷനൽ കോൺഫറൻസും പിഡിപിയും ‘ഇന്ത്യ’ മുന്നണിയിൽ തുടരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 

English Summary:

National Conference to contest alone in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com