ADVERTISEMENT

ന്യൂഡൽഹി ∙ കാൽ നൂറ്റാണ്ട് നീണ്ട തിരഞ്ഞെടുപ്പ് മത്സരരംഗം വിട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇനി രാജ്യസഭയിൽ. രാജസ്ഥാനിൽ നിന്നു സോണിയ രാജ്യസഭയിലേക്കു പത്രിക സമർപ്പിച്ചു. മക്കളും കോൺഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഒപ്പം ജയ്പുരിലെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് വിരമിച്ച ഒഴിവിലാണ് സോണിയ സ്ഥാനാർഥിയായത്. ഈ മാസം 27ന് ആണു തിരഞ്ഞെടുപ്പ്. 

രാജസ്ഥാനിൽ നിന്നു രാജ്യസഭയിലേക്കുള്ള 3 ഒഴിവുകളിൽ ഒരെണ്ണം കോൺഗ്രസിനു ജയിക്കാം. തെലങ്കാന, കർണാടക സംസഥാനനേതൃത്വങ്ങൾ അവിടങ്ങളിൽ നിന്നു സോണിയ സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാഹുൽ വയനാട്ടിൽ നിന്നുള്ള എംപിയായതിനാൽ സോണിയ കൂടി ഇവിടെയെത്തുന്നത് ഉത്തരേന്ത്യയിൽ ദോഷം ചെയ്യുമെന്നു പാർട്ടി വിലയിരുത്തി. 

1999 ൽ കർണാടകയിലെ ബെള്ളാരി, യുപിയിലെ അമേഠി എന്നിവിടങ്ങളിൽ മത്സരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു തുടക്കമിട്ട സോണിയ ഇരു സീറ്റുകളും ജയിച്ചു. യുപിയിൽ നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ ഇക്കുറി പുതിയ സ്ഥാനാർഥികളാകും മത്സരിക്കുക. ഇവയിലൊന്നിൽ പ്രിയങ്കയായിരിക്കും സ്ഥാനാർഥിയെന്നും സൂചനയുണ്ട്.

രാജ്യസഭയിലേക്ക് വിവിധ സംസ്ഥാനങ്ങളിലായി 9 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ആകെ 56 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. സോണിയയുടേതടക്കം 10 സീറ്റ് ജയിക്കാൻ കോൺഗ്രസിനാവും. മറ്റു സ്ഥാനാർഥികൾ: ബിഹാർ– പിസിസി പ്രസിഡന്റ് അഖിലേഷ് പ്രസാദ് സിങ്, ഹിമാചൽ– അഭിഷേക് മനു സിങ്‌വി, മഹാരാഷ്ട്ര– പിസിസി വർക്കിങ് പ്രസിഡന്റ് ചന്ദ്രകാന്ത് ഹന്ദോരെ, തെലങ്കാന– രേണുക ചൗധരി, അനിൽ കുമാർ യാദവ്, കർണാടക– അജയ് മാക്കൻ, സയ്ദ് നസീർ ഹുസൈൻ, ജി.സി.ചന്ദ്രശേഖർ, മധ്യപ്രദേശ്– പിസിസി ട്രഷറർ അശോക് സിങ്. ബിഹാറിൽ നിന്ന് ആർജെഡിയുടെ രാജ്യസഭാ സ്ഥാനാർഥികളായി മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരെ പ്രഖ്യാപിച്ചു. 

രാജ്യസഭയിൽ രണ്ടാമത്തെ ഗാന്ധി കുടുംബാംഗം

ഗാന്ധി കുടുംബത്തിൽനിന്ന് രാജ്യസഭയിലെത്തുന്ന രണ്ടാമത്തെ അംഗമാകുകയാണ് സോണിയ ഗാന്ധി. 1964 – 67 ൽ ഇന്ദിരാഗാന്ധി ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്‌തിയും ഇന്ദിരയാണ്.

English Summary:

Sonia Gandhi to contest Rajya Sabha from Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com