എട്ടാം സ്ഥാനാർഥിയുമായി ബിജെപി; യുപിയിൽ ഒരുങ്ങുന്നത് ത്രില്ലർ?
Mail This Article
ലക്നൗ ∙ യുപിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് ഉദ്വേഗത്തിന്റെ ആവരണം അണിയുന്നു. 7 സീറ്റുകൾ വിജയിക്കാൻ കഴിയുന്ന ബിജെപി എട്ടാം സ്ഥാനാർഥിയെ അവതരിപ്പിച്ചതോടെയാണിത്. എസ്പി വിട്ട് 2019ൽ ബിജെപിയിൽ ചേർന്ന സഞ്ജയ് സേഥ് ഇന്നലെ പത്രിക സമർപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളിൽനിന്ന് ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ടിങ് നടക്കുമോയെന്ന സംശയം ഇതോടെ തലപൊക്കി. ഫെബ്രുവരി 27നാണ് വോട്ടിങ്ങും ഫലപ്രഖ്യാപനവും
∙ കിട്ടുമോ എട്ട്? സംസ്ഥാനത്ത് ആകെ ഒഴിവ് 10 സീറ്റുകളാണ്. ഒരാൾക്കു ജയിക്കാൻ 37 വോട്ട് വേണം. 8 സ്ഥാനാർഥികളെ ജയിപ്പിക്കാനായി 296 വോട്ടുകളാണ് ബിജെപിക്കു വേണ്ടത്. 403 അംഗ യുപി സഭയിൽ ബിജെപിക്ക് 252 സീറ്റുകളാണ്. സഖ്യകക്ഷികളായ അപ്നാദളിന് 13ഉം എസ്ബിഎസ് പിക്കും നിഷാദ് പാർട്ടിക്കും 6 വീതവും അംഗങ്ങളുണ്ട്. ഇതു കൂടി കൂട്ടിയാൽ ബിജെപിക്ക് 277 സീറ്റുകളാകും. ജെഎൽഡി, ആർഎൽഡി കക്ഷികളിൽനിന്ന് 11 വോട്ടുകൾ കൂടി ലഭിച്ചാലും 8 വോട്ടുകളുടെ കുറവുണ്ട്. ഇത് പ്രതിപക്ഷത്തുനിന്നു ലഭിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.
∙ ആകാംക്ഷയിൽ എസ്പി: പ്രതിപക്ഷ കക്ഷിയായ സമാജ്‌വാദി പാർട്ടി (എസ്പി) നിർത്തിയത് 3 സ്ഥാനാർഥികളെയാണ്. ഇവർക്കു ജയിക്കാൻ വേണ്ടത് 111 വോട്ട്. എസ്പിക്ക് 108ഉം കോൺഗ്രസിന് രണ്ടും എംഎൽഎമാരുണ്ട്. ബിഎസ്പിയുടെ ഒരു വോട്ട് കൂടി കിട്ടിയാൽ 3 പേരും ജയിക്കും. എന്നാൽ, സഭയിലെ ഏക ബിഎസ്പി അംഗമായ ഇർഫാൻ സോളങ്കി ജയിലിലായതിനാൽ വോട്ടിങ്ങിനെത്തുമോയെന്നു സംശയമുണ്ട്. അലോക് രഞ്ജൻ, ജയാ ബച്ചൻ എന്നിവർക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ എസ്പി എംഎൽഎ പല്ലവി പട്ടേൽ പ്രതിഷേധം പ്രകടിപ്പിച്ചതും ശ്രദ്ധേയമായിട്ടുണ്ട്.