ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ ഗോത്രമേഖലയായ ചുരാചന്ദ്പുരിൽ പൊലീസ് സൂപ്രണ്ടിന്റെ ഓഫിസിനു നേരെയുള്ള ആക്രമണത്തിൽ 2 പേർ വെടിയേറ്റു മരിച്ചു. ഇരുപത്തിയഞ്ചോളം പേർക്ക് പരുക്കേറ്റു. ജില്ലാ കലക്ടറുടെ ഓഫിസും ഔദ്യോഗിക വസതിയും ജനക്കൂട്ടം തീയിട്ടു. കലക്ടറും എസ്പിയും അസം റൈഫിൾസ് ക്യാംപിൽ അഭയം തേടിയിരിക്കുകയാണ്. ചുരാചന്ദ്പുരിൽ ഇന്റർനെറ്റ് നിരോധിച്ചു. കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 

ആയുധധാരികളായ ഗ്രാമസംരക്ഷണസേനയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത കുക്കി ഗോത്രത്തിൽപെട്ട ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. ഈ വിഡിയോ വൈറലായതോടെ ചുരാചന്ദ്പുരിൽ പുതുതായി ചുമതലയേറ്റ എസ്പി ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സമാന സാഹചര്യത്തിലുള്ള വിഡിയോകളിൽ മെയ്തെയ് പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും ഗോത്ര സംഘടനകൾ പറഞ്ഞു. നാനൂറോളം വരുന്ന ജനക്കൂട്ടം രാത്രി എസ്പി ഓഫിസിലേക്ക് ഇരച്ചുകയറിയതോടൊണ് കേന്ദ്ര സേന വെടിവച്ചത്. 24 മണിക്കൂറിനകം കലക്ടറും എസ്പിയും ചുരാചന്ദ്പുർ വിട്ടുപോകണമെന്ന് ഗോത്രസംഘടനകൾ അന്ത്യശാസനം നൽകി.

മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട ഗോത്രവിഭാഗക്കാരുടെ സ്മരണയ്ക്കായി ഒരുക്കിയ വാൾ ഓഫ് റിമംബറൻസിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നേരെയും വെടിവയ്പ് നടന്നു. വെടിവയ്പ് അനുമതി നൽകിയതിനാണ് കലക്ടർക്ക് അന്ത്യശാസനം. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ എല്ലാ സർക്കാർ ഓഫിസുകളുടെയും പ്രവർത്തനം നിർത്തിവയ്പിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പു നൽകി. യൂണിയൻ ടെറിട്ടറി കേഡറിലുള്ള കുക്കി ഉദ്യോഗസ്ഥരെ ചുരാചന്ദ്പുരിൽ നിയമിക്കണമെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം ആവശ്യപ്പെട്ടു.

മണിപ്പുരിലെങ്ങും സ്ഥിതി സ്ഫോടനാത്മകമാണ്. ഇംഫാൽ താഴ്‌വരയുടെ നിയന്ത്രണം സായുധ മെയ്തെയ് സംഘങ്ങൾ ഏറ്റെടുത്തു. സമാന സാഹചര്യമാണ് ഗോത്രമേഖലകളിലും. കലക്ടർ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളെ നീക്കംചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മിനി സെക്രട്ടേറിയറ്റിനു നേരെയുള്ള ആക്രമണമെന്നാണ് കരുതപ്പെടുന്നത്. ചുരാചന്ദ്പുരിൽ തന്നെയുള്ള ഫെർസ്വാൾ കലക്ടറും സുരക്ഷാകാരണങ്ങളാൽ ഇംഫാലിലേക്ക് മാറിയിട്ടുണ്ട്. 

മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ഇംഫാൽ ഈസ്റ്റ്, കുക്കി ഭൂരിപക്ഷപ്രദേശമായ കാങ്പോക്പി ജില്ലകളുടെ അതിർത്തിയിൽ വെടിവയ്പ് തുടരുന്നു. 

ഇതിനിടെ, സായുധ മെയ്തെയ്, കുക്കി സംഘങ്ങൾക്കു നേരെ നാഗാ ഗോത്രങ്ങളും നടപടി ആരംഭിച്ചു. ആയുധങ്ങളുമായി നാഗാ ഭൂരിപക്ഷ ജില്ലകളിൽ പുറത്തിറങ്ങരുതെന്ന് നാഗാ ഗോത്രങ്ങൾ ആവശ്യപ്പെട്ടു. മേയ് 3 ന് ആരംഭിച്ച മണിപ്പുർ കലാപത്തിൽ 200ൽ അധികം പേർ കൊല്ലപ്പെട്ടു.

English Summary:

2 killed as mob storms offices of top officials in Manipur’s Churachandpur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com