ADVERTISEMENT

ന്യൂഡൽഹി ∙ യുപിയിലെ സീറ്റുവിഭജന ചർച്ചയിൽ കോൺഗ്രസിനുള്ള അവസാന വാഗ്ദാനമെന്ന നിലയിൽ 17 സീറ്റ് നൽകാമെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് അറിയിച്ചു. കോൺഗ്രസ് തീരുമാനം അറിയിച്ചിട്ടില്ല.

ആദ്യം പതിനൊന്നും പിന്നീട് പതിനഞ്ചും സീറ്റ് വാഗ്ദാനം ചെയ്ത എസ്പി ഇനി ഒരെണ്ണം പോലും കൂട്ടാൻ തയാറല്ലെന്നു വ്യക്തമാക്കിയാണ് 17 സീറ്റിലേക്കെത്തിയത്. 20 സീറ്റ് വേണമെന്ന് മുൻപു നിലപാടെടുത്ത കോൺഗ്രസ് 18 എണ്ണത്തിനായി ശ്രമിക്കുകയാണ്. സീറ്റുകളുടെ എണ്ണത്തെക്കാൾ, സീറ്റുകൾ ഏതൊക്കെ എന്നതിലാണ് അഭിപ്രായവ്യത്യാസമെന്നാണു സൂചന.

മൊറാദാബാദ്, ബലിയ, ബിജ്നോർ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ എസ്പി തയാറല്ല. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ് മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റാണു ബലിയ. ചർച്ച അന്തിമഘട്ടത്തിലാണെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

∙ സ്വാമിപ്രസാദ് മൗര്യ എസ്പി വിട്ടു

അഖിലേഷ് യാദവുമായുള്ള വിയോജിപ്പുകളെത്തുടർന്ന് എസ്പി നേതാവ് സ്വാമിപ്രസാദ് മൗര്യ പാർട്ടി വിട്ടു. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം മൗര്യ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണു സൂചന.

ബിജെപിയിലായിരുന്ന മൗര്യ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് എസ്പിയിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് എംഎൽസി സ്ഥാനം നൽകി. രാജ്യസഭാ സീറ്റ് നൽകാത്തതിൽ മൗര്യയ്ക്ക് അമർഷമുണ്ടായിരുന്നു.

English Summary:

Samajwadi Party (SP) announced that seventeen seats will be given to Congress as final offer in loksabha election2024 in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com