ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ അടുത്ത അധ്യയനവർഷം 9 മുതൽ 12 വരെ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒബിഇ) നടത്തുന്നു. നവംബർ–ഡിസംബർ മാസങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ, 10,12 ബോർഡ് പരീക്ഷകളിൽ ഇതു നടപ്പാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 

9,10 ക്ലാസുകളിൽ ഇംഗ്ലിഷ്, സയൻസ്, കണക്ക് എന്നീ വിഷയങ്ങളിലും 11,12 ക്ലാസുകളിൽ ഇംഗ്ലിഷ്, ബയോളജി, കണക്ക് എന്നീ വിഷയങ്ങളിലും ഇത്തരത്തിൽ പരീക്ഷ നടത്താനുള്ള മാനദണ്ഡങ്ങൾ ജൂണിൽ തയാറാക്കും.  

ഓപ്പൺ ബുക്ക് പരീക്ഷയുടെ സാധ്യതകൾ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ നിർദേശമുണ്ട്. തുടർന്ന് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാർശയ്ക്കു ഡിസംബറിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം അംഗീകാരം നൽകി. പൂർത്തിയാക്കാൻ വേണ്ടിവരുന്ന സമയം, മൂല്യനിർണയത്തിന്റെ സാധ്യതകൾ, സ്കൂളുകളുടെ വിലയിരുത്തൽ എന്നിവയെല്ലാം അറിയാനാണ് പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്നത്. 

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ ഡൽഹി സർവകലാശാലയുടെ സഹായം തേടും. കോവിഡിനെത്തുടർന്ന് 2020–’22 ൽ സർവകലാശാല ഇത്തരത്തിൽ പരീക്ഷ നടത്തിയിരുന്നു. പിന്നീട് പഴയ രീതിയിലേക്കു മടങ്ങുകയും ചെയ്തു. 2025–26 അധ്യയന വർഷം മുതൽ 10,12 ബോർഡ് പരീക്ഷകൾ 2 തവണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

ആദ്യ പരീക്ഷ നവംബർ–ഡിസംബർ മാസങ്ങളിലും രണ്ടാം പരീക്ഷ ഫെബ്രുവരി–മാർച്ച് മാസങ്ങളിലും നടത്തുമെന്നാണു വിവരം. 2 തവണയും എഴുതുന്നവരുടെ മെച്ചപ്പെട്ട സ്കോറാകും തിരഞ്ഞെടുക്കുക. ഏതെങ്കിലും ഒരുതവണ എഴുതിയാലും മതിയാകും. 

കാണാപ്പാഠം പഴങ്കഥയാകും

ഓപ്പൺ ബുക്ക് പരീക്ഷയെന്നാൽ പുസ്തകം നോക്കി ഉത്തരം പകർത്തുകയല്ല. അത്തരത്തിൽ നേരിട്ടുള്ള ചോദ്യങ്ങളായിരിക്കില്ല ചോദിക്കുക. പാഠപുസ്തകങ്ങൾ, നോട്ടുകൾ, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ റഫർ ചെയ്യാനായി പരീക്ഷാ ഹാളിൽ അനുവദിക്കും. ഇതിലെ വിവരങ്ങൾ വച്ചു വിശകലനം ചെയ്ത് ഉത്തരം സ്വയം കണ്ടെത്തേണ്ടിവരും. പഠിച്ച കാര്യങ്ങൾ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയാണിത്. ഇത്തരം പരീക്ഷകളിൽ കാണാപ്പാഠം കൊണ്ടു കാര്യമില്ല. ഒരേ ചോദ്യത്തിന് ഓരോ വിദ്യാർഥിക്കും വ്യത്യസ്തമായ രീതിയിൽ ഉത്തരം അവതരിപ്പിക്കാം.

English Summary:

CBSE to conduct open book exam trials in English, Maths, Science for classes 9 to 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com