ADVERTISEMENT

ന്യൂഡൽഹി ∙ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി ഗുജറാത്തിലെ ഭറൂച്ച് സീറ്റിൽ മത്സരിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ കുടുംബം രംഗത്ത്. സീറ്റ് ആം ആദ്മിക്കു നൽകാൻ കോൺഗ്രസ് സമ്മതിച്ചാൽ പിന്തുണയ്ക്കില്ലെന്ന് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ വ്യക്തമാക്കി. 

2020ൽ അന്തരിച്ച പട്ടേലിന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി ഭറൂച്ചിൽ മത്സരിക്കാൻ മകൾ മുംതാസ് പട്ടേൽ തയാറെടുക്കവേയാണ്, ആം ആദ്മി ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്ത്യ മുന്നണിയുടെ ഭാഗമായി ഗുജറാത്തിൽ ഇതടക്കം 2 സീറ്റ് തങ്ങൾക്കു വേണമെന്ന് കോൺഗ്രസിനോട് ആം ആദ്മി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു കോൺഗ്രസ് വഴങ്ങിയാൽ പട്ടേലിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തുവന്നേക്കും. 

സീറ്റ് ആം ആദ്മിക്ക് കോൺഗ്രസ് വിട്ടുനൽകിയേക്കുമെന്നാണു സൂചന. ചർച്ച തുടരുകയാണെന്നും അന്തിമതീരുമാനം വൈകാതെയുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിലെ 7 സീറ്റുകൾ സംബന്ധിച്ച് ഇരുകക്ഷികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. 5 എണ്ണം വേണമെന്ന് ആം ആദ്മിയും മൂന്നെണ്ണം വേണമെന്നു കോൺഗ്രസും ആവശ്യപ്പെടുന്നു. കഴിഞ്ഞതവണ 7 സീറ്റും ബിജെപി ജയിച്ചപ്പോൾ, അഞ്ചിടത്ത് രണ്ടാം സ്ഥാനത്തെത്തിയതു കോൺഗ്രസായിരുന്നു.

‘ഇന്ത്യ’ റാലി 3ന് പട്നയിൽ

പട്ന ∙ ‘ഇന്ത്യ’ മുന്നണിയുടെ റാലി മാർച്ച് മൂന്നിനു പട്ന ഗാന്ധിമൈതാനിൽ നടക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ‘ഇന്ത്യ’ മുന്നണി വിട്ടതിനുശേഷം ബിഹാറിൽ സംഘടിപ്പിക്കുന്ന ആദ്യ ശക്തിപ്രകടനത്തിനു ‘ജന വിശ്വാസ് മഹാറാലി’യെന്നാണു പേര്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും.

English Summary:

Congress leader Ahmed Patel's family against Aam Aadmi Party's decision to contest in Bharuch in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com