പിഎഫ് ക്ലെയിമുകൾ നിരസിക്കുന്നത് ഏറുന്നു; 2022–23 കാലത്ത് ഇപിഎഫ്ഒ നിരസിച്ചത് 34% അപേക്ഷകൾ
Mail This Article
ന്യൂഡൽഹി∙ ആധാർ രേഖകളിലെ ചെറിയ വ്യത്യാസങ്ങൾ അടക്കം ചൂണ്ടിക്കാട്ടി പിഎഫ് ക്ലെയിമുകൾ ഇപിഎഫ്ഒ നിരാകരിക്കുന്നത് വർധിക്കുന്നതായി കണക്കുകൾ. 2017–18 കാലത്ത് നിരസിക്കപ്പെടുന്ന അപേക്ഷകൾ 13% ആയിരുന്നത് 2022–23 കാലത്ത് 34% ആയി വർധിച്ചതായാണ് കണക്കുകൾ.
ഫൈനൽ സെറ്റിൽമെന്റ് അടക്കമുള്ള ഇപിഎഫ് പ്രവർത്തനങ്ങളെല്ലാം ആധാറുമായി ബന്ധിപ്പിച്ച് ഓൺലൈൻ ആയതോടെയാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആധാറിലെ പേരും പിഎഫ് അക്കൗണ്ടിലെ പേരും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ടായാൽപോലും അപേക്ഷകൾ നിരസിക്കപ്പെടുകയാണ്. പിഎഫ് പണം കിട്ടാത്തതിന്റെ പേരിൽ കൊച്ചി പിഎഫ് ഓഫിസിൽ ശിവരാമൻ എന്നയാൾ അടുത്തയിടെ ആത്മഹത്യ ചെയ്തിരുന്നു.
നേരത്തേ തൊഴിലിടത്തിൽ രേഖകൾ ഒത്തുനോക്കിയ ശേഷം ഇപിഎഫ്ഒ ഓഫിസിൽ എത്തി ക്ലെയിമുകൾ സെറ്റിൽ ചെയ്യുന്നതായിരുന്നു രീതി. ഇപ്പോൾ എല്ലാം ഓൺലൈൻ മുഖേനയാണ്. തികച്ചും ഉപഭോക്തൃസൗഹൃദപരമല്ലാത്തതാണ് ഇപിഎഫ്ഒ വെബ്സൈറ്റെന്ന് നേരത്തേയും പരാതിയുയർന്നിരുന്നു. ഇതു ചൂണ്ടിക്കാണിക്കുമ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന ഒഴുക്കൻ മറുപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുക.
2022–23ൽ ഫൈനൽ പിഎഫ് സെറ്റിൽമെന്റിനു ലഭിച്ച 73.87 ലക്ഷം അപേക്ഷകളിൽ 24.93 ലക്ഷം അപേക്ഷകൾ (33.8%%) നിരസിക്കപ്പെട്ടു. 17–18ൽ 13 %ആയിരുന്നു നിരസിക്കപ്പെട്ട അപേക്ഷകൾ. പിന്നീടുള്ള വർഷങ്ങളിൽ നിരസിക്കപ്പെടുന്നവയിൽ വർധനവുണ്ടായതായി കണക്കുകൾ പറയുന്നു. 2019–20ൽ 24.1%, 20–21ൽ 30.8%, 21–22ൽ 35.2% എന്നിങ്ങനെ ക്ലെയിം അപേക്ഷകൾ നിരസിക്കപ്പെട്ടു.
ഇക്കാര്യം തൊഴിലാളി സംഘടനാ പ്രതിനിധികൾ ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗങ്ങളിൽ ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും ഫലപ്രദമായ നടപടികളുണ്ടാകില്ലെന്നും അംഗങ്ങൾക്കു പരാതിയുണ്ട്.
എന്നാൽ ക്ലെയിമുകൾ നൽകുന്നത് കൂടുതൽ അനായാസമായതായും മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനയുണ്ടായെന്നുമാണ് ഇപിഎഫ്ഒയുടെ വിശദീകരണം. 99% അപേക്ഷകളും നിശ്ചിത സമയത്തിനുള്ളിൽ ക്ലെയിം നൽകാറുണ്ടെന്നും അധികൃതർ പറയുന്നു. 2022–23ൽ 1.5ലക്ഷം കോടി രൂപ വിവിധ രീതിയിൽ ക്ലെയിമുകളായി നൽകി. 73% ക്ലെയിമുകളും പൂർത്തീകരിച്ചതായും അധികൃതർ പറഞ്ഞു.