സമാന്തര സ്മൃതികളിൽ കുമാർ ശഹാനി
Mail This Article
കൊൽക്കത്ത ∙ ഇന്ത്യൻ സമാന്തരസിനിമയെ ലോകോത്തര സൃഷ്ടികൾ കൊണ്ടു സമ്പന്നമാക്കിയ സംവിധായകൻ കുമാർ ശഹാനി(83)ക്കു വിട. പ്രായാധിക്യം മൂലമുള്ള അവശതകളുമായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11നായിരുന്നു അന്ത്യം.
ആദ്യചിത്രമായ മായാ ദർപൺ (1972) മുതൽ സാങ്കേതിക ഘടകങ്ങളിൽ ശ്രദ്ധയൂന്നിയ ദൃശ്യഭാഷയിലൂടെ ക്ലാസിക്കുകൾ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര സൈദ്ധാന്തികനുമായിരുന്നു. തരംഗ് (1984), ഖയാൽ ഗാഥ (1989), കസ്ബ (1990), ചാർ അധ്യായ് (1997) തുടങ്ങിയവയാണു മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. 1940 ഡിസംബർ 7ന് അവിഭക്ത ഇന്ത്യയിൽ സിന്ധിലെ ലർകാനയിലാണു ജനനം. സ്വാതന്ത്ര്യത്തിനും ഇന്ത്യാവിഭജനത്തിനും ശേഷം കുടുംബം മുംബൈയിലേക്കു കുടിയേറി. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര ഇതിഹാസം ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യരിലൊരാളായിരുന്നു.