ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കാനെത്തിയ നിതാഷയ്ക്ക് വിലക്ക്; ആർഎസ്എസ് വിമർശനത്തിന്റെ പേരിലെന്ന് ആരോപണം
Mail This Article
ബെംഗളൂരു ∙ ഭരണഘടനാ കൺവൻഷനിൽ പങ്കെടുക്കാനെത്തിയെ ഇന്ത്യൻ വംശജയായ കവിയും യുകെ വെസ്റ്റ്മിനിസ്റ്റർ സർവകലാശാല പ്രഫസറുമായ പ്രഫ. നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞ് ലണ്ടനിലേക്ക് തിരിച്ചയച്ചു. ആർഎസ്എസിനെയും തീവ്രഹിന്ദു സംഘടനകളെയും വിമർശിക്കുന്നതിന്റെ പേരിലാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന ആരോപണവും ഉയർന്നു.
കർണാടക സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പ് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഭരണഘടന– ദേശീയ ഐക്യ കൺവൻഷനിൽ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചു പ്രസംഗിക്കാനാണ് നിതാഷ എത്തിയത്. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും പ്രവേശന അനുമതി ലഭിച്ചില്ലെന്ന് നിതാഷ സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.
ലണ്ടനിൽനിന്നു 12 മണിക്കൂർ യാത്ര ചെയ്തു വന്നിട്ടും കിടക്കാൻ തലയണയോ കുടിക്കാൻ വെള്ളമോ നൽകിയില്ല. ലണ്ടനിലേക്ക് മടക്കവിമാനത്തിനായി 24 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ വിലക്കുളള കാര്യം അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്നും അവർ ചോദിച്ചു.
ഉത്തർപ്രദേശിലെ ഖരഖ്പൂരിൽ ജനിച്ച നിതാഷയുടെ കുടുംബം കശ്മീരി പണ്ഡിറ്റുകളാണ്. ഡൽഹിയിൽനിന്നുള്ള ഉത്തരവു പാലിക്കുക മാത്രമാണു ചെയ്തതെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.