ADVERTISEMENT

ന്യൂഡൽഹി ∙ ആന്ധ്രയിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ഇടതുപക്ഷവും കൈകോർക്കും. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈ.എസ്.ഷർമിള മുൻകയ്യെടുത്താണു സഖ്യത്തിനു രൂപം നൽകിയത്. സിപിഎം, സിപിഐ എന്നിവയുമായി സഖ്യമുണ്ടാക്കുമെന്നും വൈഎസ്ആർ കോൺഗ്രസ്, ടിഡിപി എന്നിവയെ നേരിടാനുള്ള ഏക മാർഗം ഒന്നിച്ചു നിൽക്കുക മാത്രമാണെന്നും ഷർമിള പറഞ്ഞു. ആന്ധ്രയിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാണു നടക്കുക. 2019 ലെ തിരഞ്ഞെടുപ്പിൽ പവൻ കല്യാണിന്റെ ജനസേന പാർട്ടി, ബിഎസ്പി എന്നിവയുമായി സഖ്യമുണ്ടാക്കിയാണ് ഇടതുപക്ഷം മത്സരിച്ചത്; കോൺഗ്രസ് തനിച്ചും.

സംസ്ഥാനത്തെ കോൺഗ്രസിന്റെ നേതൃത്വം അടുത്തിടെ ഷർമിള ഏറ്റെടുത്തത് പാർട്ടി അണികളിൽ ആവേശമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സഹോദരനും മുഖ്യമന്ത്രിയുമായ വൈ.എസ്.ജഗൻമോഹൻ റെഡ്ഡിക്കെതിരെ പോരാടി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയാണു ഷർമിളയുടെ പ്രഥമ ദൗത്യം. തീർത്തും ദുർബലമായ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപിനു സമയവും ക്ഷമയും ആവശ്യമാണെന്നാണ് അവരുടെ വാദം. ആന്ധ്രയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിർധന കുടുംബങ്ങൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചു.

തെലങ്കാനയിൽ സഖ്യചർച്ച വൈകുന്നു

തെലങ്കാനയിൽ കോൺഗ്രസ് സഖ്യചർച്ചകളിലേക്കു കടന്നിട്ടില്ല. ഒരു സീറ്റ് കോൺഗ്രസ് നൽകുമെന്നാണു സിപിഐയുടെ പ്രതീക്ഷ. തെലങ്കാനയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഐ സഖ്യത്തിൽ സിപിഎം ഭാഗമായിരുന്നില്ല.

കോൺഗ്രസ് ഭരണം പിടിച്ച തെലങ്കാനയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു പാർട്ടി ടിക്കറ്റ് ലഭിക്കാൻ നേതാക്കളുടെ കൂട്ടയിടി. 17 ലോക്സഭാ സീറ്റുകളിലേക്ക് ഇതുവരെ 306 പേർ അപേക്ഷ നൽകി. തെക്കൻ തെലങ്കാനയിലെ ഖമ്മം, നൽഗോണ്ട സീറ്റുകൾക്കാണ് ഏറ്റവും പിടിവലി. ഈ സീറ്റുകളുടെ പരിധിയിലുള്ള നിയമസഭാ മണ്ഡലങ്ങൾ കോൺഗ്രസ് തൂത്തുവാരിയിരുന്നു.

English Summary:

Left – Congress alliance in Andhra Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com