ഗുസ്തി ഫെഡറേഷനെതിരെ താരങ്ങൾ കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ ഒളിംപിക്സ് ട്രയൽസ് മത്സരങ്ങൾ നടത്താനുള്ള ദേശീയ ഗുസ്തി ഫെഡറേഷന്റെ തീരുമാനത്തിനെതിരെ ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കും.
ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണു താരങ്ങൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഫെഡറേഷൻ തിരഞ്ഞെടുപ്പു ദേശീയ കായിക ചട്ടങ്ങൾ ലംഘിച്ചാണു നടത്തിയതെന്നും ഹർജിയിൽ ആരോപിക്കുന്നു
ഈ മാസം 10നും 11നും ഡൽഹിയിൽ ഒളിംപിക്സ് ട്രയൽസ് നടത്തുമെന്നാണു ഫെഡറേഷൻ ഭരണസമിതി നൽകിയിരിക്കുന്ന നിർദേശം. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയോഗിച്ച അഡ്ഹോക് സമിതിയും അന്നുതന്നെ പഞ്ചാബിലെ പട്യാലയിൽ ട്രയൽസ് നിശ്ചയിച്ചിട്ടുണ്ട്. ദേശീയ ഫെഡറേഷൻ തിരഞ്ഞെടുപ്പിനു പിന്നാലെ ഡിസംബർ 21നു ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു. ലൈംഗികാതിക്രമ ആരോപണത്തിൽ ഉൾപ്പെട്ട ബിജെപി എംപിയും ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങാണു തിരഞ്ഞെടുപ്പിൽ വിജയിച്ചു പ്രസിഡന്റായത്.