ബിജെപി ആദ്യപട്ടികയിൽ 195 പേർ; മോദി വാരാണസിയിൽ, അമിത് ഷാ ഗാന്ധിനഗറിൽ
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി (വാരാണസി), ആഭ്യന്തര മന്ത്രി അമിത് ഷാ (ഗാന്ധിനഗർ), പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് (ലക്നൗ) എന്നിവർ ആദ്യ പട്ടികയിലുണ്ട്. രാജ്യസഭാംഗങ്ങൾ അടക്കം 34 കേന്ദ്രമന്ത്രിമാരും 28 വനിതകളും ആദ്യപട്ടികയിൽ ഇടംനേടി. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. രാജ്യസഭാംഗങ്ങളായിരുന്ന കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ (ആറ്റിങ്ങൽ), ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം) എന്നിവർ മത്സരിക്കും.
കോൺഗ്രസ് വിട്ടെത്തിയ സി.രഘുനാഥും (കണ്ണൂർ) അനിൽ ആന്റണിയും (പത്തനംതിട്ട) സ്ഥാനാർഥികളാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു രഘുനാഥ്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി നിലവിൽ ബിജെപി ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമാണ്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മഹിളാ മോർച്ച മുൻ സംസ്ഥാന പ്രസിഡന്റുമായ ശോഭ സുരേന്ദ്രൻ (ആലപ്പുഴ), നടൻ സുരേഷ് ഗോപി (തൃശൂർ), ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭാ മുൻ ഉപാധ്യക്ഷനുമായ സി. കൃഷ്ണകുമാർ (പാലക്കാട്), മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ (പൊന്നാനി), കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.അബ്ദുൽ സലാം (മലപ്പുറം), ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് (കോഴിക്കോട്), യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ (വടകര), മഹിളാ മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം എം.എൽ.അശ്വിനി (കാസർകോട്) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.