ഹിമാചൽ: കോൺഗ്രസ് പ്രതിസന്ധി മൂർഛിക്കുന്നു; വിമതരെ സന്ദർശിച്ച് വിക്രമാദിത്യ, ബിജെപിയെ പുകഴ്ത്തി അമ്മ
Mail This Article
ന്യൂഡൽഹി ∙ ഹിമാചലിൽ സർക്കാർ സുരക്ഷിതമാണെന്ന് ആവർത്തിക്കുന്ന കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി വിമത എംഎൽഎമാരുമായി യുവ നേതാവ് വിക്രമാദിത്യ സിങ് കൂടിക്കാഴ്ച നടത്തി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്തതിന്റെ പേരിൽ അയോഗ്യരാക്കിയ 6 എംഎൽഎമാരെ വിക്രമാദിത്യ ഇന്നലെ ഹരിയാനയിലെ പഞ്ച്കുലയിലെത്തിയാണു കണ്ടത്.
കോൺഗ്രസ് അയോഗ്യരാക്കിയതിനു ശേഷം എംഎൽഎമാർ ബിജെപി ഭരണത്തിലുള്ള ഹരിയാനയിലാണു തങ്ങുന്നത്. ഇവർ ബിജെപിയുടെ സംരക്ഷണയിലാണെന്ന് കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണു വിക്രമാദിത്യയുടെ സന്ദർശനം.
സന്ദർശനം ഊതിപ്പെരുപ്പിക്കേണ്ടതില്ലെന്നും എംഎൽഎമാരെ കാണുന്ന കാര്യം വിക്രമാദിത്യ തന്നോടു പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു. ഇതിനിടെ, ബിജെപിയെ പ്രശംസിച്ച് ഹിമാചൽ പിസിസി പ്രസിഡന്റും വിക്രമാദിത്യയുടെ അമ്മയുമായ പ്രതിഭാ സിങ് രംഗത്തുവന്നു. കോൺഗ്രസിനേക്കാൾ മെച്ചപ്പെട്ട പ്രവർത്തനം ബിജെപിയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം അവർ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പ്രതിഭ പറഞ്ഞു.