റാലി വൻ വിജയം; ബിഹാറിൽ പ്രതീക്ഷയോടെ ‘ഇന്ത്യ’ മുന്നണി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ‘ഇന്ത്യ’ മുന്നണി. കഴിഞ്ഞ ദിവസത്തെ മഹാറാലിക്കായി ഗാന്ധി മൈതാനം നിറഞ്ഞുകവിഞ്ഞെത്തിയ ലക്ഷങ്ങളിൽനിന്ന് ഊർജമുൾക്കൊണ്ട്, എൻഡിഎയെ നേരിടാനുള്ള ഒരുക്കത്തിലാണു പ്രതിപക്ഷ നിര.
മുൻ ഉപമുഖ്യമന്ത്രി തേജ്വസി യാദവ് സംസ്ഥാനത്തുടനീളം നടത്തിയ യാത്രയിൽ വൻ സ്വീകാര്യത ലഭിച്ചതു ശുഭസൂചനയായി പ്രതിപക്ഷം കാണുന്നു. തേജസ്വിയെ മുന്നിൽനിർത്തിയാവും ഇക്കുറി പ്രതിപക്ഷം പോരിനിറങ്ങുക. തന്റെ പിൻഗാമിയായ തേജസ്വിക്കു ശക്തി പകരാൻ ഒപ്പമുണ്ടാവണമെന്നു കഴിഞ്ഞ ദിവസം ലാലുപ്രസാദ് യാദവ് പ്രവർത്തകരോട് ആഹ്വാനം ചെയ്തതും പ്രതിപക്ഷ നിരയിൽ തേജസ്വിയുടെ വർധിച്ചുവരുന്ന പ്രതിഛായയ്ക്കു തെളിവാണ്.
കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കാൻ ബിഹാറിൽ പ്രതിപക്ഷ മുന്നേറ്റം അനിവാര്യമാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 39 ഉം എൻഡിഎ നേടി. കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചപ്പോൾ ആർജെഡി പൂജ്യത്തിലൊതുങ്ങി. ആഞ്ഞുപിടിച്ചാൽ ഇക്കുറി 15– 20 സീറ്റ് വരെ നേടാമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.
സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 40 സീറ്റിൽ ആർജെഡി – 28, കോൺഗ്രസ്– 8, സിപിഐ എംഎൽ– 2, സിപിഐ, സിപിഎം– 1 വീതം എന്ന നിലയിലാണു ചർച്ച പുരോഗമിക്കുന്നത്.