ADVERTISEMENT

ഷിംല∙ ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്ത സ്വതന്ത്ര എംഎൽഎയ്ക്കും കോൺഗ്രസ് എംഎൽഎയുടെ പിതാവിനും എതിരെ പൊലീസ് കേസ്. ക്രിമിനൽ ഗൂഢാലോചന, അഴിമതി, സ്വാധീനിക്കാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഷിംല ബാലുഗഞ്ച് പൊലീസ് കേസെടുത്തത്. സഞ്ജയ് അവസ്തി, ഭുവനേശ്വർ ഗൗർ എന്നീ കോൺഗ്രസ് എംഎൽഎമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഹിമാചലിലെ പ്രതിസന്ധി മറ്റൊരു ഘട്ടത്തിലേക്ക് കടന്നു.

കഴിഞ്ഞ 27നു നടന്ന തിരഞ്ഞെടുപ്പിൽ 6 കോൺഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപി സ്ഥാനാർഥി ഹർഷ് മഹാജന് വോട്ട് ചെയ്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയും പ്രമുഖ നേതാവുമായ അഭിഷേക് മനു സിങ്​വി ആണ് തോറ്റത്. ഇതോടെ ഹിമാചലിൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരുന്നു.

കോൺഗ്രസ് അയോഗ്യനാക്കിയ എംഎൽഎ ചൈതന്യ ശർമയുടെ പിതാവ് രാകേഷ് ശർമ, സ്വതന്ത്ര എംഎൽഎ അശിഷ് ശർമ എന്നിവർക്കെതിരെയാണ് ‘തിരഞ്ഞെടുപ്പു ക്രമക്കേടി’ന്റെ പേരിൽ കേസെടുത്തത്. രാകേഷ് ശർമ മുൻ ചീഫ് സെക്രട്ടറിയാണ്.

അതേസമയം പൊലീസിനെ ഉപയോഗിച്ച് വിരട്ടാനാണ് മുഖ്യമന്ത്രി സുഖ്​വിന്ദർ സിങ് സുഖുവിന്റെ ശ്രമമെന്നും അതു തിരിച്ചടിക്കുമെന്നും വിമത എംഎൽഎമാരിൽ ഒരാളായ രജീന്ദർ റാണ ആരോപിച്ചു. നിലവിൽ 9 പേരും ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഋഷികേശിലാണുള്ളത്. ഇവർക്ക് സിആർപിഎഫ് സംരക്ഷണവുമുണ്ട്.

ഇതിനിടെ സർക്കാരിന്റെ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാൻ ഏകോപന സമിതിക്കു രൂപം നൽകി. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് എന്നിവരുൾപ്പെട്ട ആറംഗ സമിതിയാണു നിലവിൽ വന്നിരിക്കുന്നത്. സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനമില്ലെന്ന ആരോപണം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണു നീക്കം. മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്ന പിസിസി അധ്യക്ഷയെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാനാകുമെന്നാണു ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.

English Summary:

Himachal crisis: Police register case against independent MLA, Congress rebel’s father for ‘electoral offences’ and bribery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com