ADVERTISEMENT

കൊൽക്കത്ത ∙ കോൺഗ്രസുമായുള്ള സഖ്യശ്രമങ്ങൾ ഉപേക്ഷിച്ച് ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവായ അധീർ രഞ്ജൻ ചൗധരിക്കെതിരെ ബഹറാംപുരിൽ ക്രിക്കറ്റ് താരം യൂസുഫ് പഠാനെ മമതാ ബാനർജി നാടകീയമായി പ്രഖ്യാപിച്ചു. ഗുജറാത്ത് സ്വദേശിയാണ് 2011 ലോകകപ്പ് ക്രിക്കറ്റ് നേടിയ ഇന്ത്യൻ ടീം അംഗമായ പഠാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം അംഗമായിരുന്നതാണു ബംഗാളുമായുള്ള ബന്ധം.

മഹുവ മൊയ്ത്ര , അഭിഷേക് ബാനർജി , നടൻ ശത്രുഘ്നൻ സിൻഹ തുടങ്ങിയവരടക്കം 16 സിറ്റിങ് എംപിമാർ വീണ്ടും മത്സരിക്കും. ചലച്ചിത്ര താരങ്ങളുൾപ്പെടെ ഒട്ടേറെ പുതുമുഖങ്ങളുള്ള സ്ഥാനാർഥി പട്ടികയിൽ 12 പേർ വനിതകളാണ്. ലക്ഷങ്ങൾ പങ്കെടുത്ത പരേഡ് ഗ്രൗണ്ടിലെ വൻ റാലിയിൽ 300 അടി നീളമുള്ള റാംപിൽ സ്ഥാനാർഥികൾക്കൊപ്പം നടന്നായിരുന്നു മമതയുടെ പ്രഖ്യാപനം. ഫാഷൻ ഷോകളിലെന്നപോലുള്ള അവതരണം പുതുമയായി.

ശത്രുഘ്നൻ സിൻഹയും കീർത്തി ആസാദും തൃണമൂൽ റാലിയിൽ. ചിത്രം: സലിൽ ബേറ ∙ മനോരമ
ശത്രുഘ്നൻ സിൻഹയും കീർത്തി ആസാദും തൃണമൂൽ റാലിയിൽ. ചിത്രം: സലിൽ ബേറ ∙ മനോരമ

കോൺഗ്രസിനു 3 സീറ്റിൽ കൂടുതൽ നൽകാൻ തൃണമൂൽ തയാറാകാത്തതാണു തിരഞ്ഞെടുപ്പു ധാരണയ്ക്കു വിഘാതമായത്. അവസാനനിമിഷം വരെ കോൺഗ്രസ് ദേശീയനേതൃത്വം സഖ്യശ്രമങ്ങൾ നടത്തുകയായിരുന്നു.1999 മുതൽ അധീർ രഞ്ജൻ ജയിക്കുന്ന മുർഷിദാബാദിലെ ബഹറാംപുർ പിടിച്ചെടുക്കുന്നതിനായിട്ടാണ് യൂസുഫ് പഠാനെപ്പോലെ താരമൂല്യമുള്ള സ്ഥാനാർഥിയെ ഇറക്കിയത്. മമതയുമായുള്ള സഖ്യത്തിനു തുടക്കംമുതലേ എതിരായിരുന്നു പിസിസി പ്രസിഡന്റ് കൂടിയായ അധിർ രഞ്ജൻ. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദ് കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ്. 

നിലവിലുള്ള എംപിമാരും ചലച്ചിത്രതാരങ്ങളുമായ നുസ്രത്ത് ജഹാൻ, മിമി ചക്രവർത്തി എന്നിവർക്ക് സീറ്റില്ല. മത്സരിക്കാൻ താൽപര്യമില്ലെന്ന് മിമി അറിയിച്ചിരുന്നു. ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന അർജുൻ സിങ്ങിനും സീറ്റ് ലഭിച്ചിട്ടില്ല. 

സന്ദേശ്ഖലി അക്രമസംഭവങ്ങളിൽ പാർട്ടിക്കേറ്റ തിരിച്ചടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടം ഉൾപ്പെടുന്ന ബാസിർഹാട്ട് മണ്ഡലത്തിൽനിന്ന് നുസ്രത്ത് ജഹാനെ ഒഴിവാക്കിയത്. മുൻ എംപി നൂറുൽ ഇസ്‌ലാമാണ് ഇവിടെ സ്ഥാനാർഥി. 

ഹുഗ്ലി എംപിയും ചലച്ചിത്രതാരവുമായ ബിജെപിയുടെ ലോക്കറ്റ് ചാറ്റർജിക്കെതിരെ ചലച്ചിത്രതാരം രചന ബാനർജിയെ മത്സരിപ്പിക്കും. 10 വർഷമായി രചന അവതരിപ്പിക്കുന്ന ‘ദീദി നമ്പർ 1’ എന്ന ടിവി റിയാലിറ്റി ഷോയിൽ കഴിഞ്ഞയാഴ്ച മമത ബാനർജി അതിഥിയായി എത്തിയിരുന്നു. 

തൃണമൂൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായ മേഘാലയയിലെ 2 സീറ്റിലും പാർട്ടി മത്സരിക്കുമെന്ന്  മമതാ ബാനർജി പറഞ്ഞു. അസമിലും ഏതാനും സീറ്റുകളിലും സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ യുപിയിൽ ഒരു സീറ്റിലും മത്സരിക്കും.ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ക്രിക്കറ്റ് താരം കീർത്തി ആസാദ് ബർദ്വാൻ-ദുർഗാപുർ സീറ്റിൽ മത്സരിക്കും.

English Summary:

Lok Sabha Election 2024: Trinamool Congress announces candidates for all 42 seats in West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com