ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തുനിന്നുള്ള അരുൺ ഗോയലിന്റെ രാജി ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെ ബാധിക്കേണ്ട കാര്യമില്ല. കാരണം, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ തനിച്ച് തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുന്നതിനു തടസ്സമില്ല. രണ്ടു കമ്മിഷണർമാർ കൂടിയുണ്ടെങ്കിൽ മാത്രമേ കമ്മിഷൻ പൂർണമാകൂ എന്നു വ്യവസ്ഥയില്ല.

Read also: തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു

ഗോയലിന്റെ രാജിയോടെ കമ്മിഷണർമാരുടെ ഒഴിവ് രണ്ടായി. ഇവ നികത്താൻ സർക്കാർ ഉടൻ നടപടിയെടുക്കുമെന്നാണു സൂചന. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതെങ്കിലും പെരുമാറ്റച്ചട്ടം തുടർനടപടികൾക്കു തടസ്സമാകില്ല. പെരുമാറ്റച്ചട്ടം ബാധകമാകുന്ന നിയമനങ്ങൾ പോലും തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ പ്രഖ്യാപിക്കാൻ വ്യവസ്ഥയുണ്ട്. 

നിലവിലെ മുഖ്യ കമ്മിഷണർ രാജീവ് കുമാർ അടുത്ത ഫെബ്രുവരി 25നു കാലാവധി പൂർത്തിയാക്കും. അതു കൂടി കണക്കിലെടുക്കുമ്പോൾ, 2027വരെ കമ്മിഷനിൽ സർവീസുള്ള ഗോയൽ ഇപ്പോൾ രാജിവച്ചത് പല അഭ്യൂഹങ്ങൾക്കും വഴിവച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വർഷം തികയും മുൻപേയാണ് തിരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തുനിന്ന് അശോക് ലവാസ രാജിവച്ചത്. അദ്ദേഹം ഏഷ്യൻ വികസന ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു രാജി. 

എന്നാൽ, എഡിബിയിലെ പദവിയിലൂടെ ലവാസയെ ഒഴിവാക്കുകയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പെരുമാറ്റചട്ട ലംഘനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ നടപടി വേണമെന്നു ലവാസ നിലപാടെടുത്തിരുന്നു. പിന്നീട്, ലവാസയുടെ കുടുംബാംഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടായി. അതിനുശേഷമായിരുന്നു രാജി. രാജിവച്ചില്ലെങ്കിൽ അദ്ദേഹം 2021ൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറാകുമായിരുന്നു. മുൻപ് 1973ൽ തിരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തുനിന്ന് നാഗേന്ദ്ര സിങ് രാജിവച്ചിരുന്നു. ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അത്.

ഗോയലിന്റെ നിയമനവും വിവാദം

കേന്ദ്ര സർക്കാരിൽ സെക്രട്ടറിയായിരിക്കെ 2022 നവംബർ 18നു ഗോയൽ സർവീസിൽനിന്നു സ്വയം വിരമിച്ചിരുന്നു. പിറ്റേന്നുതന്നെ അദ്ദേഹത്തെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവും നൽ‍കി. തിരഞ്ഞെടുപ്പു കമ്മിഷൻ നിയമനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയുണ്ടായ ഈ നടപടി വിവാദമായിരുന്നു. എന്നാൽ, മുഖ്യ കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനത്തിന് സുപ്രീം കോടതി കൃത്യമായ സംവിധാനം നിർദേശിച്ചെങ്കിലും ഗോയലിന്റെ നിയമനത്തിൽ ഇടപെട്ടില്ല. പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സിലക്‌ഷൻ കമ്മിറ്റിയാണ് കോടതി നിർദേശിച്ചത്. 

എന്നാൽ, ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രി ഉൾപ്പെടുന്ന കമ്മിറ്റി എന്ന വ്യവസ്ഥയോടെയാണ് കഴിഞ്ഞവർഷം നിയമഭേദഗതി പാർലമെന്റ് പാസാക്കിയത്. 

English Summary:

The Chief Election Commissioner alone can announce the Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com