ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണു ചട്ടങ്ങൾ.

മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള പൗരത്വ നിയമ ഭേദഗതികൾ 2019 ൽ പാർലമെന്റ് പാസാക്കിയിരുന്നു. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി. എന്നാൽ, വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നില്ല.

പൗരത്വം നൽകുന്നതിനുള്ളതാണ്, എടുത്തു കളയാനുള്ളതല്ല പുതിയ വ്യവസ്ഥകളും ചട്ടങ്ങളുമെന്നാണു സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. 3 രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയാണു ലക്ഷ്യം.

2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാർസി മതക്കാർക്കാണു പൗരത്വം നൽകുന്നത്. ഇന്നലെ വിജ്ഞാപനം ചെയ്ത ചട്ടമനുസരിച്ച്, ഇവരുടെ പൗരത്വ അപേക്ഷ ഓൺലൈൻ സംവിധാനത്തിലൂടെയാണു സ്വീകരിക്കുക. നിയമത്തിൽ പറയുന്ന 3 രാജ്യങ്ങളിൽ മുസ്‌ലിംകൾ മതപീഡനം നേരിടുന്നില്ലെന്നതാണ് അവരെ ഒഴിവാക്കുന്നതിനു സർക്കാർ പറഞ്ഞ കാരണം. ഇത്തരത്തിൽ പൗരത്വ വ്യവസ്ഥകളുണ്ടാക്കുമെന്നത് 2019 ൽ ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.

നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ഭേദഗതി ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ ഏകദേശം 230 ഹർജികൾകൂടി ഫയൽ ചെയ്യപ്പെട്ടു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ചട്ടങ്ങൾ 4 വർഷത്തിനുശേഷം

2019 ഡിസംബർ 10: പൗരത്വ (ഭേദഗതി) ബിൽ ലോക്സഭയിൽ. 80 ന് എതിരെ 311 വോട്ടുകൾക്കു പാസായി.

2019 ഡിസംബർ 11: ബിൽ രാജ്യസഭ പാസാക്കി (125–99).

2019 ഡിസംബർ 12: ബില്ലിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചു.

2024 മാർച്ച് 11: പൗരത്വ നിയമ വ്യവസ്ഥകൾ 

നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു

കേരളത്തിൽ നടപ്പാക്കില്ല: പിണറായി

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതു ജനങ്ങളെ വിഭജിക്കാനും വർഗീയവികാരം കുത്തിയിളക്കാനുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കണം. 

മുസ്‍ലിംകളെ രണ്ടാംതരം പൗരൻമാരായി കണക്കാക്കുന്ന നിയമം കേരളത്തിൽ നടപ്പാക്കില്ല. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Government of India notifies implementation of Citizenship amendment act rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com