ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരെ ശുപാർശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ശുപാർശ രാഷ്ട്രപതിക്കു കൈമാറിയത്. അധീറിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. 

യുപി സ്വദേശിയായ ഗ്യാനേഷ് 1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരിക്കെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും അയോധ്യ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കാനുമുള്ള നടപടികൾക്കു ചുക്കാൻ പിടിച്ചു. പഞ്ചാബ് സ്വദേശിയായ സന്ധു 1988 ബാച്ച് ഉത്തരാഖണ്ഡ് കേഡർ ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ദേശീയപാതാ അതോറിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.

കമ്മിഷൻ അംഗങ്ങളായിരുന്ന അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവച്ചതും അനൂപ് ചന്ദ്രപാണ്ഡെ വിരമിച്ചതും മൂലമുള്ള ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര നിയമമന്ത്രി അധ്യക്ഷനായ സേർച് കമ്മിറ്റി ചുരുക്കപ്പട്ടികയിലുൾപ്പെടുത്തിയ 212 പേരിൽനിന്നുള്ള 6 പേരുകളാണ് സമിതി പരിഗണിച്ചത്. രാഷ്ട്രപതിക്കു സമിതി കൈമാറിയ പേരുകൾ വാർത്താസമ്മേളനം വിളിച്ച് അധീറാണു വെളിപ്പെടുത്തിയത്.

പേരുകൾ തന്നത് വെറും 10 മിനിറ്റ് മുൻപ്: അധീർ

∙ പരിഗണിക്കപ്പെടുന്നവരുടെ പൂർണ വിവരങ്ങളടങ്ങിയ ഫയൽ മുൻകൂറായി ആവശ്യപ്പെട്ടിരുന്നെങ്കിലും സമിതി യോഗത്തിനു 10 മിനിറ്റ് മുൻപാണ് അന്തിമ പട്ടിക ലഭിച്ചതെന്ന് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. 6 പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ മാനദണ്ഡം അറിയില്ലെന്നും കമ്മിഷൻ അംഗങ്ങളെ മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English Summary:

Gyanesh Kumar, Sukhbir Singh Sandhu to Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com