കൂടുതൽ വലിയ തീരുമാനങ്ങൾ മൂന്നാം തവണ സർക്കാരുണ്ടാക്കിയശേഷം: പ്രഖ്യാപനവുമായി നരേന്ദ്ര മോദി
Mail This Article
പാൽനാഡു (ആന്ധ്ര) ∙ മൂന്നാം തവണ സർക്കാരുണ്ടാക്കിയശേഷം കൂടുതൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആന്ധ്രപ്രദേശിലെ പാൽനാഡു ജില്ലയിൽ ബോപ്പുഡി ഗ്രാമത്തിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷമുള്ള ആദ്യയോഗമായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായി മോദി അവകാശപ്പെട്ടു. എൻഡിഎ സഖ്യം 400 സീറ്റ് നേടും. സഖ്യകക്ഷികളെ ഉപയോഗിച്ച് വലിച്ചെറിയുന്നതാണ് കോൺഗ്രസ് ശൈലിയെന്നും ആരോപിച്ചു.
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായും പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായും സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്. 2014നു ശേഷം ചന്ദ്രബാബു നായിഡുവും പവൻ കല്യാണും മോദിക്കൊപ്പം വേദി പങ്കിടുന്നത് ആദ്യമായാണ്.
ആന്ധ്രയിൽ ബിജെപി 6 ലോക്സഭാ സീറ്റിലും 10 നിയമസഭാ സീറ്റിലും മത്സരിക്കും. ടിഡിപി 17 ലോക്സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലും. പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് 2 ലോക്സഭാ സീറ്റും 21 നിയമസഭാ സീറ്റുമാണ് ലഭിച്ചത്.