ADVERTISEMENT

ന്യൂഡൽഹി/ ബെംഗളൂരു ∙ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിൽ വിവാദം. ഞായറാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ നടത്തിയ പരാമർശം സ്ത്രീകൾക്കെതിരായതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതോടെയാണ് വിഷയം ചർച്ചയായത്. 

രാഹുൽ റാലിയിൽ പറഞ്ഞത്: 

ഞങ്ങൾ പോരാടുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. നരേന്ദ്ര മോദിക്കെതിരെയോ ഒരു വ്യക്തിക്കെതിരെയോ അല്ല. മുന്നിൽ നിൽക്കുന്ന ഒരു മുഖത്തിനെതിരെയാണ്. ഹിന്ദുധർമത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. ഞങ്ങൾ ഒരു ശക്തിക്കെതിരെ (അധികാരം) ആണു പോരാടുന്നത്. 

നരേന്ദ്ര മോദി ഇന്നലെ കർണാടകയിൽ പ്രസംഗിച്ചത്: 

ശക്തിയെ ഇല്ലാതാക്കണമെന്നാണ് ഇന്ത്യാസഖ്യം പ്രഖ്യാപിച്ചത്. ശക്തിയെ നശിപ്പിക്കാനാണ് അവരുടെ നീക്കമെങ്കിൽ ആരാധിക്കാനാണ് ബിജെപിയുടെ തീരുമാനം. എല്ലാ അമ്മമാരും പെൺമക്കളും എനിക്കു ശക്തിയുടെ രൂപമാണ്. ഞാൻ അവരെ ആരാധിക്കുന്നു. ഞാൻ ഭാരത മാതാവിന്റെ വിശ്വാസിയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കു വേണ്ടി ഞാൻ എന്റെ ജീവൻ വെടിയാൻ തയാറാണ്. 

കർണാടകയിലെ ശിവമൊഗ്ഗയിൽ ബിജെപി റാലിക്കു പുറമേ തെലങ്കാനയിൽ നടന്ന റാലിയിലും മോദി ഇക്കാര്യം പരാമർശിച്ചു. പിന്നാലെ പല ബിജെപി നേതാക്കളും രാഹുൽ സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപണം ഉന്നയിച്ചു. ഇതോടെ പ്രധാനമന്ത്രിക്കു മറുപടിയുമായി രാഹുൽ, പ്രിയങ്ക എന്നിവർ രംഗത്തെത്തി. സ്ത്രീകളുടെ ശക്തിയെക്കുറിച്ചു പറയുന്ന നരേന്ദ്ര മോദി മണിപ്പുർ, ബ്രിജ് ഭൂഷൺ ശരൺ സിങ് സംഭവങ്ങൾ മറക്കുകയാണെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 

രാഹുൽ ഗാന്ധി (എക്സിൽ): മോദിജിക്ക് എന്റെ വാക്കുകൾ ഇഷ്ടമല്ല. എപ്പോഴും ഏതെങ്കിലും തരത്തിൽ വളച്ചൊടിച്ച് അവയുടെ അർഥം മാറ്റാൻ ശ്രമിക്കുന്നു.  അധികാരത്തിന്റെ മുഖംമൂടിയെക്കുറിച്ചാണ് ശക്തി എന്നതുകൊണ്ട് ഞാൻ സൂചിപ്പിച്ചത്. അത്തരമൊരു ശക്തിയാണ് ഇന്ന് ഇന്ത്യയുടെ ശബ്ദം. സിബിഐ, ഇ.ഡി, തിരഞ്ഞെടുപ്പു കമ്മിഷൻ, മാധ്യമങ്ങൾ, ഭരണഘടനാ സംവിധാനങ്ങളെല്ലാം അതിന്റെ പിടിയിലാണ്. ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ വായ്പ എഴുതിത്തള്ളാൻ മോദിക്കു ശക്തിയുണ്ട്. എന്നാൽ, ലോൺ അടയ്ക്കാനാവാതെ ഒട്ടേറെ കർഷകർ ജീവനൊടുക്കുകയാണ്.

English Summary:

Controversy over Congress leader Rahul Gandhi's remark at the end of Bharat Jodo Nyay Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com